മാനവ നാഗരികതയുടെ ഉത്ഭവം മെസൊപ്പൊട്ടേമിയയിലല്ല, മറിച്ച് പുരാതന ഭാരതത്തിലാണെന്ന വിപ്ലവകരമായ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് സമുദ്ര ചരിത്രകാരൻ (Maritime Historian) നിക് കോളിൻസ്. നൂറ്റാണ്ടുകളായി പാശ്ചാത്യ ചരിത്രകാരന്മാർ ലോകത്തെ പഠിപ്പിച്ച ചരിത്ര നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് നിക് കോളിൻസ് രംഗത്തെത്തിയിരിക്കുന്നത്. സിന്ധു-സരസ്വതി നാഗരികതയുടെ വിസ്തൃതിയും പുരാതന ഭാരതത്തിലെ നഗരാസൂത്രണവും സമുദ്രവാണിജ്യ ശൃംഖലകളും പാശ്ചാത്യ ചരിത്രകാരന്മാർ തിരിച്ചറിയുന്നതിനും എത്രയോ മുൻപ് തന്നെ ഇന്ത്യയിൽ സജീവമായിരുന്നുവെന്ന് അദ്ദേഹം സബ്സ്റ്റാക്ക് (Substack) ലേഖനത്തിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും വ്യക്തമാക്കി.
ആഗോള കപ്പൽഗതാഗത മേഖലയിൽ 40 വർഷത്തിലേറെ പരിചയസമ്പന്നനായ കോളിൻസ്, പുരാതന കാലത്തെ വാണിജ്യ കപ്പൽ പാതകളെക്കുറിച്ച് നടത്തിയ ദീർഘകാല ഗവേഷണങ്ങൾക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. ചരിത്രപരമായ തെളിവുകളെല്ലാം വിരൽചൂണ്ടുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മെസൊപ്പൊട്ടേമിയയും ഈജിപ്തും ഗ്രീസും റോമുമൊക്കെയാണ് ലോക നാഗരികതയുടെ മുൻനിരയിലുണ്ടായിരുന്നതെന്നും ഇന്ത്യ ഏറെ വൈകിയാണ് ഈ നിരയിലേക്ക് വന്നതെന്നുമുള്ള പരമ്പരാഗത പാശ്ചാത്യ വാദങ്ങളെയാണ് അദ്ദേഹം തെളിവുകൾ സഹിതം ചോദ്യം ചെയ്യുന്നത്. ബിസി 2600-കളിൽ തന്നെ അരലക്ഷത്തോളം ജനസംഖ്യയുള്ള 300-ഓളം ആസൂത്രിത നഗരങ്ങൾ സിന്ധു-സരസ്വതി നാഗരികതയിലുണ്ടായിരുന്നു. കൃത്യമായ ഗ്രിഡ് വ്യവസ്ഥയിലുള്ള തെരുവുകൾ, അടച്ചുകെട്ടിയ ഓടകൾ, ചുട്ട ഇഷ്ടികകൾ കൊണ്ടുള്ള ശുചിമുറികളോടു കൂടിയ വീടുകൾ, കൃത്യമായ അളവുതൂക്ക സംവിധാനങ്ങൾ എന്നിവ പുരാതന ഇന്ത്യയുടെ സമാനതകളില്ലാത്ത സാങ്കേതിക തികവിന് തെളിവാണ്.
ലൊഥാലിലെ കൂറ്റൻ ഡോക്ക് യാർഡ് പുരാതന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര വാണിജ്യ കേന്ദ്രമായിരുന്നുവെന്നും 60 ടൺ ഭാരമുള്ള 30 കപ്പലുകൾ വരെ അവിടെ അടുപ്പിക്കാമായിരുന്നുവെന്നും കോളിൻസ് വ്യക്തമാക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ അധിനിവേശത്തെ ന്യായീകരിക്കാനും യൂറോപ്യൻ മുൻതൂക്കം സ്ഥാപിക്കാനും രൂപപ്പെടുത്തിയ ‘ആര്യൻ അധിനിവേശ സിദ്ധാന്തം’ ഉൾപ്പെടെയുള്ള അനാവശ്യ വാദങ്ങൾ ചരിത്രത്തെ തമസ്കരിക്കാൻ നിർമ്മിച്ചതാണെന്നും, ഇന്ത്യയിൽ അധിനിവേശം നടന്നു എന്നതിന് യാതൊരു തെളിവുമില്ലെന്നും നിക് കോളിൻസ് തന്റെ പഠനത്തിൽ അടിവരയിടുന്നു.










