ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ തലസ്ഥാനത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ കടകളും ഓഫീസുകളും ഭക്ഷണശാലകളും വൈകീട്ട് 6.30-ഓടെ അടച്ചുപൂട്ടാൻ നിർദ്ദേശം. ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ പുറപ്പെടുവിച്ച നിർദ്ദേശത്തെത്തുടർന്നാണ് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിടാൻ തയ്യാറായത്. പ്രദേശത്ത് വൻതോതിൽ പ്രക്ഷോഭകർ തടിച്ചുകൂടുന്നതും സംഘർഷ സാധ്യതയുമുള്ള സാഹചര്യത്തിൽ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്‌സന്റെയും വൈസ് ചെയർപേഴ്‌സന്റെയും നിർദ്ദേശപ്രകാരമാണ് സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടിയായി ഈ തീരുമാനമെന്ന് സംഘടന വ്യക്തമാക്കി. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമുതൽ നശിക്കുന്നത് തടയുന്നതിനുമായി നിർദ്ദേശം കർശനമായി പാലിക്കണമെന്ന് അസോസിയേഷൻ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിജെപിയുടെ സമരവുമായി ബന്ധപ്പെട്ട് മുൻദിവസങ്ങളിൽ ജനപഥിലും സംസദ് മാർഗിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളും കണ്ണീർവാതക പ്രയോഗങ്ങളും ലത്തിച്ചാർജും നടന്നിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടിയായി കൊണാട്ട് പ്ലേസിന് സമീപമുള്ള രാജീവ് ചൗക്ക്, ജൻപഥ്, പട്ടേൽ ചൗക്ക് ഉൾപ്പെടെ 17 പ്രധാന മെട്രോ സ്റ്റേഷനുകളിൽ പ്രവേശനം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. കൊണാട്ട് പ്ലേസ് മേഖലയിൽ വൻ പോലീസ് സന്നാഹത്തെയും ആംബുലൻസുകളെയും വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ വിദ്യാർത്ഥികൾക്ക് നേരെ വീണ്ടും നടപടിക്ക് തുനിയുകയാണോ എന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.
അതേസമയം, പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാർ സിജെപി പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും നാല് തവണ ഔദ്യോഗിക ക്ഷണക്കത്ത് അയച്ചുവെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിലെ ടോൾസ്റ്റോയ് മാർഗിന് സമീപം രാത്രി 8:30 ഓടെ ഒരു കൂട്ടം അക്രമികൾ പോലീസ് ഉദ്യോഗസ്ഥരെ കല്ലുകളും കുപ്പികളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ അക്രമത്തിൽ കൊണാട്ട് പ്ലേസ് എസിപി വിവേക് ഭഗത്തിന് പരിക്കേറ്റു, അദ്ദേഹത്തെ ചികിത്സയ്ക്കായി ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിറ്റുകൾക്കുള്ളിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും പിന്നീട് സാധാരണ നില പുനഃസ്ഥാപിച്ചതായും ഡൽഹി പോലീസ് അറിയിച്ചിരുന്നു.








