ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രക്ഷോഭം തുടരവെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ബ്ലൂടൂത്ത് അധിഷ്ഠിത മെസ്സേജിംഗ് ആപ്പായ ‘ബിറ്റ്ചാറ്റ്’ പ്ലാറ്റ്‌ഫോം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി വികസിപ്പിച്ചെടുത്ത ബിറ്റ്ചാറ്റ് ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്ന മൂന്ന് പ്രധാന റെപ്പോസിറ്ററികൾ ഉടനടി നീക്കം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകിയത്. ഡൽഹി ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും ക്രമസമാധാന പാലനത്തിനായി ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയപ്പോൾ, പ്രക്ഷോഭകർ ബിറ്റ്ചാറ്റ് പോലുള്ള ബ്ലൂടൂത്ത് മെഷ് അധിഷ്ഠിത ആപ്പുകൾ വഴി ആശയവിനിമയം നടത്തുന്നതായി പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നീക്കം.
ഐടി ആക്ടിലെ സെക്ഷൻ 79(3)(b) പ്രകാരവും 2021-ലെ ഐടി ചട്ടങ്ങളിലെ റൂൾ 3(1)(d) പ്രകാരവും പുറപ്പെടുവിച്ച ഉത്തരവ് മൂന്ന് മണിക്കൂറിനുള്ളിൽ നടപ്പിലാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സിം കാർഡോ സെൻട്രലൈസ്ഡ് സെർവറുകളോ മൊബൈൽ നെറ്റ്‌വർക്കുകളോ ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ സാധിക്കുന്ന ഡിസെൻട്രലൈസ്ഡ് പിയർ-ടു-പിയർ മെസ്സേജിംഗ് ആപ്പാണ് ബിറ്റ്ചാറ്റ്. ഫോണുകളിലെ ബ്ലൂടൂത്ത് ലോ എനർജി (BLE) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഉപയോക്താവിൽ നിന്ന് അടുത്ത ഉപയോക്താവിലേക്ക് മെഷ് നെറ്റ്‌വർക്ക് രൂപീകരിച്ചാണ് ഇതിൽ സന്ദേശങ്ങൾ കൈമാറുന്നത്. ആളുകൾ കൂടുന്തോറും ഈ നെറ്റ്‌വർക്കിന്റെ വ്യാപ്തി വർദ്ധിക്കും. ഉപയോക്താക്കൾ ഫോൺ നമ്പറോ ഇമെയിലോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതില്ലാത്തതിനാലും കേന്ദ്രീകൃത സെർവർ ലോഗുകൾ ഇല്ലാത്തതിനാലും ഇതിലൂടെ അയക്കുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാനോ തടയാനോ നിയമപാലകർക്ക് കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ഈ വിലക്ക് ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ചുകൊണ്ട് ജാക്ക് ഡോർസി സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ നടപടിയെ വിമർശിച്ചിട്ടുണ്ട്.
ഇത്തരം സുരക്ഷാ ലൂപ്പ്ഹോളുകൾ കലാപങ്ങൾ ഏകോപിപ്പിക്കുന്നതിനും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനും ഭീകരവാദികൾക്കും രാജ്യവിരുദ്ധ ശക്തികൾക്കും സർക്കാരിന്റെ ഇന്റർനെറ്റ് നിരോധനങ്ങളെ മറികടക്കുന്നതിനും ദുരുപയോഗം ചെയ്യാൻ വൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്റെ ഘടന രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് വിലയിരുത്തൽ. ഡൽഹി പോലീസ് നിലവിൽ ഈ ആപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ തടയുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി വരും ദിവസങ്ങളിലും ഡിജിറ്റൽ മേഖലയിൽ പോലീസ് കടുത്ത നിരീക്ഷണം തുടരും.








