മുംബൈ : മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷാ (ടിഇടി) ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യ സൂത്രധാരനും രാജ്യവ്യാപകമായ പരീക്ഷാ തട്ടിപ്പ് സംഘ തലവനുമായ ബിജേന്ദ്ര കുമാർ ഗുപ്ത അറസ്റ്റിൽ. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ച അർദ്ധരാത്രി ബിഹാറിലെ സമസ്തിപൂരിൽ വെച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ഭീവണ്ടി പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വലയിലാക്കിയത്. വ്യാജ വിലാസത്തിലും രേഖകളിലുമാണ് ഇയാൾ ബിഹാറിൽ തങ്ങിയിരുന്നത്. ഇയാളോടൊപ്പം അടുത്ത അനുപാതിയായ ഇന്ദ്രജീത് സിംഗിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ ബിജേന്ദ്ര ഗുപ്തയെ ശനിയാഴ്ച രാവിലെ ബിഹാറിൽ നിന്ന് വിമാനമാർഗ്ഗം പൂനെ എയർപോർട്ടിലെത്തിക്കുകയും, ചോദ്യം ചെയ്യലിനും കൂടുതൽ നിയമനടപടികൾക്കുമായി ഭീവണ്ടിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആഗ്രയിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് മഹാരാഷ്ട്ര ടിഇടി പരീക്ഷയുടെ രഹസ്യ ചോദ്യപേപ്പറുകൾ ചോർത്തിയത്. ബൂട്ടിന്റെ ഇൻസോളുകൾക്കുള്ളിൽ ഒളിപ്പിച്ച് ചോദ്യപേപ്പർ കടത്തിയ പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരായ മൂന്ന് പേരുൾപ്പെടെ കേസിൽ ഇതുവരെ 14 പേർ അറസ്റ്റിലായിട്ടുണ്ട്. ബിജേന്ദ്ര ഗുപ്തയ്ക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി നൽകിയ വൈശാലി സ്വദേശി സോനു സിംഗ്, ചോദ്യപേപ്പർ വാങ്ങുന്നവരെ കണ്ടെത്താൻ സഹായിച്ച കപിൽ ദാഹിയ, മിഥുൻ സിംഗ് എന്നിവരും മുൻപ് പിടിയിലായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയായ ബിജേന്ദ്രയുടെ ഭാര്യ സുമൻ ഗുപ്തയെയും എസ്ഐടി പട്നയിൽ നിന്ന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാറ്റ്നയിലും ഡൽഹിയിലും ഇയാൾക്കുള്ള സ്വത്തുക്കൾ തട്ടിപ്പിലൂടെ സമ്പാദിച്ചതാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
2024-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെയും മറ്റ് നിരവധി സംസ്ഥാനങ്ങളിലെയും പരീക്ഷാ തിരിമറികളിലെയും പ്രധാന കണ്ണിയാണ് ബിജേന്ദ്ര ഗുപ്തയെന്ന് പോലീസ് വ്യക്തമാക്കുന്നു. ജൂൺ 28-ന് നടക്കേണ്ടിയിരുന്ന മഹാരാഷ്ട്ര ടിഇടി പരീക്ഷ ചോർച്ചയെ തുടർന്ന് നീട്ടിവെച്ചത് ആറ് ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. പൂനെ ആസ്ഥാനമായുള്ള വൻ ശൃംഖല വഴി അമ്പതിലധികം ഉദ്യോഗാർത്ഥികൾക്ക് ചോർന്ന ചോദ്യപേപ്പറുകൾ വിൽക്കാൻ ബിജേന്ദ്ര ധാരണയാക്കിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ രാജ്യവ്യാപകമായി പരീക്ഷാ ചോർച്ച നടത്തുന്ന വൻ മാഫിയ സംഘങ്ങളുടെ തലച്ചോറുകളിലേക്കും കോടികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വെളിച്ചം വീശാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.








