പാക് അധീന കശ്മീരിൽ (PoJK) പാകിസ്താൻ ഭരണകൂടം നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം പ്രഹസനം മാത്രമാണെന്നും, മേഖലയിലെ അനധികൃത അധിനിവേശവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് മറച്ചുവെക്കാനുള്ള ഇസ്ലാമാബാദിന്റെ തന്ത്രപരമായ നീക്കമാണിതെന്നും തുറന്നടിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് പാകിസ്താന്റെ വഞ്ചനാപരമായ നടപടിക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചത്. പാക് അധീന കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഭാരതത്തിന്റെ മാറ്റിനിർത്താനാവാത്ത അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ ശക്തവും വ്യക്തവുമായ നിലപാട് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു.
പാക് ഭരണകൂടത്തിന്റെ ദശാബ്ദങ്ങളായുള്ള സാമ്പത്തിക ചൂഷണത്തിനും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന അടിച്ചമർത്തൽ ഭരണത്തിനുമെതിരെ പാക് അധീന കശ്മീരിൽ ജനരോഷം അതിരൂക്ഷമായി പുകയുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഭരണകൂടത്തോടുള്ള ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ്. തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കുക, വ്യാജ കേസുകൾ പിൻവലിക്കുക, രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ 52 ദിവസമായി തുടരുന്ന ജനകീയ സമരം അടിച്ചമർത്താനാണ് പാക് സൈന്യം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും വ്യാജ വോട്ടെടുപ്പും നടത്തുന്നതിനൊപ്പം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും ജനാധിപത്യ പ്രക്രിയയെ പാകിസ്താൻ പൂർണ്ണമായും അട്ടിമറിക്കുകയാണെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു.
അതിനിടെ, പ്രക്ഷോഭകരും അധികൃതരും തമ്മിൽ തിങ്കളാഴ്ച നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളായി. റാവലകോട്ടിൽ നിന്ന് മുസഫറാബാദിലേക്ക് മാർച്ച് നടത്താൻ തയ്യാറെടുത്ത ആയിരക്കണക്കിന് നിരായുധരായ ജനങ്ങൾക്ക് നേരെ പാക് സുരക്ഷാ സേന കണ്ണിൽച്ചോരയില്ലാതെ വെടിവെപ്പ് നടത്തുകയായിരുന്നു. പാക് പടയുടെ ക്രൂരമായ അതിക്രമത്തിൽ 14 പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. സ്വന്തം ജനങ്ങൾക്ക് നേരെ ബലപ്രയോഗവും വെടിവെപ്പും നടത്തുന്ന പാക് ഭരണകൂടത്തിന്റെ ക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ശക്തമാവുകയാണ്.










