പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി (IIT) കാൺപൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ ചെറുപ്പക്കാരന് വൻ ആശ്വാസം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിക്കെതിരെ പോലീസിൽ പരാതി നൽകി എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് ഭാവി തകർക്കുന്നതിന് പകരം, പോസിറ്റീവായ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഐടി കാൺപൂർ അധികൃതർ. സൈബർ സുരക്ഷാ രംഗത്തെ കുട്ടിഹാക്കറുടെ കഴിവ് തിരിച്ചറിഞ്ഞ് സ്ഥാപനത്തിന്റെ പ്രശസ്തമായ ‘C3iHub’ സൈബർ സെക്യൂരിറ്റി കേന്ദ്രത്തിൽ ഇന്റേൺഷിപ്പ് നൽകാനാണ് ഐഐടി ഡയറക്ടർ മണീന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള ബോർഡ് ആലോചിക്കുന്നത്.
ഐഐടി കാൺപൂരിന്റെ ബി.ടെക് സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് നടന്ന് ഹാക്കത്തോൺ പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥി തോറ്റിരുന്നു. പ്രവേശനം നിഷേധിക്കപ്പെട്ടതോടെയാണ് സ്വന്തം കഴിവ് തെളിയിക്കാനായി ഐഐടിയുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിദ്യാർത്ഥി വെബ്‌സൈറ്റിൽ കടന്നുകയറിയത്. വെബ്‌സൈറ്റിലെ പ്രധാന ഭാഗങ്ങൾ ഹാക്ക് ചെയ്ത ശേഷം “സൈറ്റ് ഹാക്ക് ചെയ്തതാണ്, എനിക്ക് വേണ്ടത് നീതിപൂർവ്വമായ ഒരു അവസരം മാത്രമാണ്” എന്ന സന്ദേശവും വിദ്യാർത്ഥി വെബ്‌സൈറ്റിൽ പതിപ്പിച്ചു. ഇതിന് പിന്നാലെ ഹാക്കിങ്ങിന്റെ സ്ക്രീൻഷോട്ടുകൾ എക്സ് (X), റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുകയും ചെയ്തു.
സംഭവം വൻ വാർത്തയായതോടെയാണ് ഐഐടി കാൺപൂർ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്തത്. സ്ഥാപനത്തിന്റെ സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കഴിവ് തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും വിദ്യാർത്ഥി വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികൾ അവസാനിച്ചതിനാൽ തൽക്കാലം അഡ്മിഷൻ നൽകാനാവില്ലെങ്കിലും വിദ്യാർത്ഥിയുടെ ഭാവിയെ ഓർത്ത് നിയമനടപടികളിലേക്ക് കടക്കുന്നില്ലെന്ന് ഐഐടി കാൺപൂർ വ്യക്തമാക്കി. തെറ്റായ വഴിയാണ് തിരഞ്ഞെടുത്തതെങ്കിലും, സൈബർ സുരക്ഷയിലുള്ള കുട്ടിയുടെ കഴിവ് പ്രയോജനപ്പെടുത്താനാണ് ഇന്റേൺഷിപ്പ് നൽകുന്നത്. വരും വർഷത്തിൽ ഇയാൾക്ക് പ്രവേശന പരീക്ഷ വീണ്ടും എഴുതി പ്രവേശനം നേടാമെന്നും അധികൃതർ അറിയിച്ചു. വാർത്ത പുറത്തുവന്നതോടെ ഐഐടിയുടെ ഈ ഉദാരമായ നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്.











