ഭാരതത്തിന്റെ സമുദ്ര അതിർത്തികളിൽ പ്രതിരോധക്കോട്ട കെട്ടുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) നാരീശക്തിക്ക് പുതിയ കരുത്തുപകർന്ന് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയപ്രഖ്യാപനം. കോസ്റ്റ് ഗാർഡിൽ പുരുഷ ഉദ്യോഗസ്ഥർക്ക് തുല്യമായി വനിതകൾക്കും പെർമനന്റ് കമ്മീഷൻ (Permanent Appointment) അനുവദിക്കാനും, കപ്പലുകളിൽ എക്സിക്യൂട്ടീവ്, ഓപ്പറേഷനൽ, ടെക്നിക്കൽ തുടങ്ങി എല്ലാ തന്ത്രപ്രധാന ചുമതലകളിലും വനിതകളെ നിയമിക്കാനും അനുമതി നൽകുന്ന രണ്ട് ചരിത്രപരമായ പരിഷ്കാരങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. ഡൽഹിയിലെ കർത്തവ്യ ഭവൻ-2 ൽ നടന്ന ചടങ്ങിലാണ് രാജ്യത്തിന്റെ കടൽ സുരക്ഷാ മേഖലയിൽ സ്ത്രീസമത്വം പൂർണ്ണമായും ഉറപ്പാക്കുന്ന ഈ വിപ്ലവാത്മക തീരുമാനം പുറത്തുവിട്ടത്.
പുതിയ നയമനുസരിച്ച് ഇനിമുതൽ ഷാേർട്ട് സർവീസ് അപ്പോയിന്റ്മെന്റിലും (SSA) പെർമനന്റ് അപ്പോയിന്റ്മെന്റിലും ലിംഗഭേദമന്യേ തുല്യ പ്രാധാന്യത്തോടെയായിരിക്കും ഉദ്യോഗസ്ഥരെ തിഞ്ഞെടുക്കുക. മുൻപ് ലോജിസ്റ്റിക്സ് പോലുള്ള പരിമിത മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വനിതാ ഉദ്യോഗസ്ഥർക്ക് ഇനി പുരുഷന്മാർക്കൊപ്പം ഒരേ തലത്തിലുള്ള കഠിന പരിശീലനം ലഭിക്കുകയും, കപ്പലുകളിലെ മുൻനിര പോരാട്ട ദൗത്യങ്ങളുടെ ഭാഗമാകാനും സാധിക്കും. നിലവിൽ ഷാേർട്ട് സർവീസിലുള്ള വനിതാ ഉദ്യോഗസ്ഥർക്ക് യോഗ്യതയ്ക്കനുസരിച്ച് പെർമനന്റ് കമ്മീഷനിലേക്ക് മാറാനുള്ള അവസരവും, ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും പുതിയ നയം ഉറപ്പുനൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നാരീശക്തി’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് ഈ നടപടിയെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കടലിൽ കാണാതാകുന്ന കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന മറ്റൊരു സുപ്രധാന നിയമപരിഷ്കാരവും സർക്കാർ നടപ്പിലാക്കി. ഡ്യൂട്ടിക്കിടെ കടലിൽ കാണാതാകുന്ന സൈനികരെ നഷ്ടപരിഹാരവും (Ex-gratia) മറ്റ് ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനായി ‘മരിച്ചതായി കണക്കാക്കാനുള്ള’ (Presumed Dead) പ്രത്യേക അധികാരം പുതിയ നയം വഴി പ്രാബല്യത്തിൽ വന്നു. നീണ്ട നിയമനടപടികളും കാത്തിരിപ്പും ഒഴിവാക്കി രാജ്യത്തിനായി ജീവൻ തൃജിച്ച ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം തടസ്സമില്ലാതെ എത്തിക്കാൻ ഇത് സഹായിക്കും. 2027-ൽ സുവർണ്ണ ജൂബിലി (Golden Jubilee) ആഘോഷിക്കാനൊരുങ്ങുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ കൂടുതൽ ആധുനികവും സജ്ജവുമാക്കാൻ ഈ തീരുമാനങ്ങൾ വലിയ ഊർജ്ജം പകരുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണി എന്നിവരുടെ സാന്നിധ്യത്തിൽ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.










