പാകിസ്താനിലെ കുറ്റകൃത്യ സാമ്രാജ്യമായ കറാച്ചിയിലെ ലിയാരിയിൽ അധോലോക നായകനും കുപ്രസിദ്ധ ഗാങ്‌സ്റ്ററുമായ ഉസൈർ ബലോചിന്റെ സഹോദരന് നേരെ ക്രൂരമായ വെടിവെയ്പ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിൽ ഉസൈർ ബലോചിന്റെ സഹോദരൻ സുബൈർ ബലോചിന് (40) ഗുരുതരമായി വെടിയേറ്റതായി പ്രമുഖ പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ പ്രധാന ചാക്കിവാര റോഡിൽ സിംഗു ലൈനിലുള്ള വസതിക്ക് പുറത്ത് ഇരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികൾ സുബൈറിന് നേരെ വെടിയുതിർത്തത്. അക്രമികൾ തുരുതുരാ ഉതിർത്ത വെടിയുണ്ടകൾ സുബൈറിന്റെ നെഞ്ചിലും വയറിലും തച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കടയുടമ തിരികെ വെടിവെച്ചതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുുകളഞ്ഞു.
സംഭവത്തിനിടെ വഴിപോക്കരായ രണ്ടുപേർക്കും വെടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെയും സുബൈർ ബലോചിനെയും കറാച്ചിയിലെ സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ സുബൈറിന്റെയും വഴിപോക്കരിൽ ഒരാളുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സൗത്ത് ഡിഐജി സയ്യിദ് അസദ് റസ പറഞ്ഞു. നിരോധിത സംഘടനയായ ‘പീപ്പിൾസ് അമൻ കമ്മിറ്റി’ (PAC) തലവനായ ഉസൈർ ബലോച് നിലവിൽ വിവിധ കുറ്റകൃത്യങ്ങളിലും ചാരവൃത്തി കേസ്സുകളിലും പെട്ട് പാകിസ്താൻ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
2026-ൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ സ്‌പൈ-ത്രില്ലർ സിനിമയായ ‘ധുരന്ധർ’ ലോകമെമ്പാടും വൻ തരംഗമായതോടെയാണ് കറാച്ചിയിലെ ലിയാരി ഗാങ്‌സ്റ്റർ ഉസൈർ ബലോചിന്റെ പേര് വീണ്ടും ആഗോളതലത്തിൽ വലിയ ചർച്ചയായത്. ചിത്രത്തിൽ നടൻ ഡാനിഷ് പാണ്ഡോറയാണ് ഉസൈർ ബലോചിന്റെ കഥാപാത്രത്തെ സ്ക്രീനിൽ അനശ്വരമാക്കിയത്.
പഴയ ലിയാരി ഗാങ് വാറിന്റെ തുടർച്ചയാണോ അതോ പുതിയ രാഷ്ട്രീയ കുടിപ്പകയാണോ ഈ ആക്രമണത്തിന് പിന്നിലെന്ന് കറാച്ചി പോലീസ് ശക്തമായി അന്വേഷിച്ചുവരികയാണ്. 2012-ൽ നിരവധി ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ സുബൈർ ബലോച് കഴിഞ്ഞ വർഷം ജനുവരിയിലാണ് ജയിൽ മോചിതനായത്. അടുത്തിടെ ഇയാൾ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നുവെന്നും ലിയാരിയിലെ ഗാങ് വാർ ഭയന്ന് ഇറാനിലേക്കും ദുബായിലേക്കും ഒളിച്ചോടിയ പഴയ അധോലോക സംഘങ്ങൾ തിരിച്ചെത്താൻ തുടങ്ങിയതോടെ പ്രദേശത്ത് വീണ്ടും വലിയൊരു മാഫിയാ യുദ്ധത്തിന് കളമൊരുങ്ങുകയാണെന്നും തദ്ദേശീയർ ആശങ്കപ്പെടുന്നു. ലിയാരി മേഖലയിൽ വലിയ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.








