ചൈനയുമായി അടുത്ത നയതന്ത്ര ബന്ധവും സൗഹൃദവും വെച്ചുപുലർത്തുമ്പോഴും രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾക്ക് ചൈനയോടുള്ളത് കടുത്ത അവിശ്വാസമെന്ന് വ്യക്തമാക്കുന്ന റഷ്യൻ സർക്കാറിന്റെ അതീവ രഹസ്യ രേഖകൾ പുറത്ത്. റഷ്യൻ സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിൽ നിന്ന് ചോർന്ന ആഭ്യന്തര അന്വേഷണ രേഖകളാണ് പുടിൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ-നയതന്ത്ര തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പരസ്യമായി ചൈനയെറ്റവും അടുത്ത സഖ്യകക്ഷിയായി വിശേഷിപ്പിക്കുമ്പോൾ തന്നെ, അടച്ചിട്ട മുറികളിൽ ബീജിംഗിനെ വലിയൊരു ഭീഷണിയായും ‘ശത്രു’വായുമാണ് റഷ്യൻ സുരക്ഷാ ഏജൻസികൾ കാണുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
മോസ്കോയും ബീജിംഗും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ക്രെംലിൻ പുറത്തുവിടുന്ന ഔദ്യോഗിക പ്രതികരണങ്ങളും റഷ്യൻ ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തലുകളും തമ്മിൽ വൻ വൈരുധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയുടെ അതിർത്തി മേഖലകളിൽ ചൈന നടത്തുന്ന സൈനിക-സാമ്പത്തിക ഇടപെടലുകളും, ആഗോളതലത്തിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ചൈനീസ് ശ്രമങ്ങളും റഷ്യൻ സുരക്ഷാ സേന വലിയ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിൽ ചൈനയുമായി ഊഷ്മള ബന്ധം സ്ഥാപിക്കാൻ വ്ലാഡിമിർ പുടിൻ ശ്രമിക്കുമ്പോഴും, റഷ്യൻ മിലിറ്ററി ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗങ്ങളും ചൈനയുടെ ദീർഘകാല ലക്ഷ്യങ്ങളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ചോർന്ന വിവരങ്ങൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വിഷയത്തിൽ മോസ്കോയുടെയും ബീജിംഗിന്റെയും ഔദ്യോഗിക പ്രതികരണം എങ്ങനെയുണ്ടാകുമെന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.












