ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് അൽ-ഖ്വയ്ദയുടെ ദക്ഷിണേഷ്യൻ വിഭാഗമായ ‘അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ്’ (AQIS) ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണം. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം പുറത്തുവിട്ട 38-ാമത് റിപ്പോർട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ ഭീകരാക്രമണത്തിൽ അൽ-ഖ്വയ്ദയ്ക്കുള്ള നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നത്. ഡെലിവറി ശൃംഖലകളും ചെറു സംഘങ്ങളും ഉപയോഗിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ സംഘടന ശ്രമിക്കുന്നതിനിടെയാണ് ചെങ്കോട്ട ഭീകരാക്രമണം നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ ചെറിയ രഹസ്യ സെല്ലുകൾ സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിക്കാനാണ് അൽ-ഖ്വയ്ദ പദ്ധതിയൊരുക്കുന്നത്. വലിയ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നതിന് പകരം ചെറുസംഘങ്ങളായി തിരിഞ്ഞ് സാമ്പത്തിക, ലോജിസ്റ്റിക് സൗകര്യങ്ങൾ സമാഹരിക്കുന്നതാണ് ഇവരുടെ പുതിയ പ്രവർത്തന രീതി. ഇതിനുപുറമേ, ഗുജറാത്തിൽ എടിഎസ് അടുത്തിടെ അറസ്റ്റ് ചെയ്ത മൂന്ന് ഭീകരരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പ്രത്യേക പരാമർശമുണ്ട്. വിദേശത്ത് നിന്നുള്ള നിർദേശപ്രകാരം രാസായുധമായ ‘റൈസിൻ’ (Ricin) നിർമിക്കാൻ ശ്രമിച്ച സംഘത്തിൽ ഒരു ഡോക്ടർ അടക്കം ഉൾപ്പെട്ടിരുന്നതായും രാജ്യാന്തര തലത്തിൽ ഭീകരസംഘടനകൾ രാസ-ജൈവായുധങ്ങൾ നിർമിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 7500-ലധികം പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാർ ഡ്രൈവർ ഡോ. ഉമർ ഉൻ-നബിയും മറ്റ് പ്രതികളും അൽ-ഖ്വയ്ദയുടെ ആശയങ്ങളിൽ ആകൃഷ്ടരായ അന്താരാഷ്ട്ര ഭീകര ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശിലും സ്വാധീനം ഉറപ്പിക്കാൻ AQIS ശ്രമിക്കുന്നുണ്ടെന്ന യുഎൻ റിപ്പോർട്ട് ദക്ഷിണേഷ്യൻ മേഖലയിലാകെ കടുത്ത സുരക്ഷാ ജാഗ്രതയ്ക്കാണ് വഴിവച്ചിരിക്കുന്നത്.










