1999-ലെ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പുതിയ വെബ് സീരീസ് പ്രേക്ഷകർ ഏറ്റെടുത്തതോടെ, യുദ്ധത്തിന് മുൻപ് നടന്ന ചരിത്രപ്രസിദ്ധമായ ലാഹോർ ബസ് നയതന്ത്ര യാത്രയിലെ അപൂർവ്വ നിമിഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യ-പാകിസ്താൻ സമാധാന ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ലാഹോറിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ ബസ് യാത്രയിൽ, ബോളിവുഡ് ഇതിഹാസ താരം ദേവ് ആനന്ദിനെ കൂടെക്കൂട്ടാൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു എന്ന ഓർമ്മപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ നിന്ന് എന്തെങ്കിലും പ്രത്യേകമായി കൊണ്ടുവരണമോ എന്ന് വാജ്‌പേയി ചോദിച്ചപ്പോഴാണ് “സാധ്യമെങ്കിൽ ദേവ് ആനന്ദിനെക്കൂടി കൂടെ കൂട്ടാമോ” എന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടത്. വിഭജനത്തിന് മുൻപ് ഇപ്പോഴത്തെ പാകിസ്താനിലെ ലാഹോറിന് സമീപം ജനിച്ചു വളരുകയും ലാഹോർ ഗവൺമെന്റ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത ദേവ് ആനന്ദിന്റെ വലിയൊരു ആരാധകനായിരുന്നു ഷെരീഫ്. വിഭജനത്തിന് ശേഷം ബോംബെയിലേക്ക് കുടിയേറി ബോളിവുഡിന്റെ സൂപ്പർ സ്റ്റാറായി മാറിയ ദേവ് ആനന്ദ്, 1999-ലെ ഈ ബസ് യാത്രയിലൂടെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയത്.
യാത്രയ്ക്ക് ഒരു ദിവസം മുൻപ് മാത്രം വാജ്‌പേയി നേരിട്ട് വിളിച്ചാണ് ദേവ് ആനന്ദിനോട് പാസ്‌പോർട്ടും എടുത്ത് കൂടെ വരാൻ നിർദ്ദേശിച്ചത്. ബസ് വാഗാ അതിർത്തി കടന്ന് ലാഹോറിലെത്തിയപ്പോൾ നവാസ് ഷെരീഫ് ദേവ് ആനന്ദിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ചത് ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. രണ്ട് രാജ്യങ്ങളെയും സമാധാനത്തിലൂടെ ഒന്നിപ്പിക്കാനാണ് താൻ എത്തിയിരിക്കുന്നതെന്ന് അന്ന് ദേവ് ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ ആരംഭിച്ച സൗഹൃദം പിന്നീട് ലണ്ടനിൽ വെച്ചുള്ള കൂടിക്കാഴ്ചകളിലടക്കം വര്ഷങ്ങളോളം നീണ്ടുനിന്നു. യുദ്ധത്തിന്റെ കറുത്ത ഓർമ്മകൾക്കിടയിലും നയതന്ത്രത്തിൽ കലയും സംസ്കാരവും നിർണ്ണായക പങ്കുവഹിച്ച അപൂർവ്വ അധ്യായമാണ് വെബ് സീരീസിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്.











