ഇന്ത്യയുടെ ഉദാരമനസ്കതയോ സഹിഷ്ണുതയോ ഒരിക്കലും ദുർബലതയായി ആരും തെറ്റിദ്ധരിക്കരുതെന്നും, പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും ഏത് ഘട്ടത്തിലും കടുത്ത തിരിച്ചടി നൽകാനും റിസ്ക് എടുക്കാനും രാജ്യത്തിന് മടിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഡിസ്കവറി ചാനൽ നിർമ്മിക്കുന്ന “ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ” എന്ന ഡോക്യുസെരീസിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അജിത് ഡോവൽ ഇന്ത്യയുടെ സുരക്ഷാ നിലപാട് വ്യക്തമാക്കിയത്. ഭീകരാക്രമണങ്ങൾക്ക് മറുപടിയായി പാകിസ്താനും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ വിഖ്യാതമായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക ദൗത്യത്തിന് ശേഷം അജിത് ഡോവൽ നൽകുന്ന ആദ്യ അഭിമുഖമാണിത്.
ശത്രുക്കളുടെ താവളങ്ങൾ പൂർണ്ണമായും തകർക്കുക എന്നതായിരുന്നു 88 മണിക്കൂർ നീണ്ട ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ലക്ഷ്യമെന്ന് ഡോവൽ വെളിപ്പെടുത്തി. പ്രത്യേകിച്ച് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരകേന്ദ്രങ്ങളെ അപ്പാടെ തുടച്ചുനീക്കുക എന്നതായിരുന്നു സൈന്യത്തിന് നൽകിയ നിർദ്ദേശം. ലോകത്തിനുള്ള ഇന്ത്യയുടെ സന്ദേശം വ്യക്തമാണെന്നും, പ്രകോപനമുണ്ടായാൽ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദൗത്യത്തിന് പിന്നിലെ നിർണ്ണായക തീരുമാനങ്ങളും തീരുമാനങ്ങളിലെ ദൃഢനിശ്ചയവും അടിയന്തര സാഹചര്യങ്ങളിൽ സൈനിക നേതൃത്വം കൈക്കൊണ്ട നടപടികളും ഡോവൽ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് 7-ന് പുലർച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന അതീവ കൃത്യതയോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് പാകിസ്ഥാൻ പ്രത്യാക്രമണത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ ശത്രുക്കളുടെ നീക്കങ്ങൾ നിഷ്പ്രഭമായി. രണ്ട് ആണവ ശക്തികൾ തമ്മിൽ 88 മണിക്കൂറോളം നീണ്ടുനിന്ന കടുത്ത സൈനിക ഏറ്റുമുട്ടൽ ഒടുവിൽ മെയ് 10 വൈകുന്നേരത്തോടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് അവസാനിച്ചത്.
ഇന്ത്യൻ സൈനിക-ദേശീയ സുരക്ഷാ നേതൃത്വത്തിന്റെ അനുഭവങ്ങളും നിർണ്ണായക നിമിഷങ്ങളും പങ്കുവെക്കുന്ന രണ്ടു ഭാഗങ്ങളുള്ള ഡോക്യുസെരീസാണ് ഡിസ്കവറി ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് മേൽനോട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥരുടെയും സൈനിക മേധാവികളുടെയും ആദ്യ കൈവിവരങ്ങൾ ഉൾക്കൊള്ളുന്ന “ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ” ശനിയാഴ്ച രാത്രി 9 മണിക്ക് ഡിസ്കവറി ചാനലിലും ഡിസ്കവറി പ്ലസ് (discovery+) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലും സംപ്രേക്ഷണം ചെയ്യും.










