1991-ൽ ജമ്മു റെയിൽവേ സ്റ്റേഷനിലുണ്ടായ ഭീകര ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രമുഖ ഭീകരൻ 35 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം റെയിൽവേ പോലീസിന്റെ (ജിആർപി) പിടിയിലായി. അനന്ത്നാഗ് സ്വദേശിയായ അൽതാഫ് ഹുസൈൻ ഷെയ്ഖ് ആണ് ജമ്മു റെയിൽവേ പോലീസിന്റെ അതിസാഹസികമായ നീക്കത്തിനൊടുവിൽ വലയിലായത്. ടാഡ (TADA) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്ന ഇയാൾ പതിറ്റാണ്ടുകളായി വ്യാജ പേരിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു.
1991 ഏപ്രിൽ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ബോംബ് സ്‌ഫോടനം ജമ്മു റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടക്കുന്നത്. രണ്ട് പാരാമിലിട്ടറി ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 18 സാധാരണക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും (FIR No 07/1991 U/S 307, 302, 120(B) RPC, 3/4 TADA, 4/5 ESA) അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ അമാനുല്ല ഖാൻ എന്ന പ്രതി പോലീസ് പിടിയിലായെങ്കിലും അൽതാഫ് അടക്കം മൂന്ന് പേർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കോടതി ഇവരെ പ്രഖ്യാപിത കുറ്റവാളികളായി (Absconders) പ്രഖ്യാപിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ജമ്മു ജിആർപി പോലീസ് സംഘം ഈ കേസിലെ ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അനന്ത്നാഗിലെ ബിജ്ബെഹറ പ്രദേശത്ത് വിജയകരമായി ബിസിനസ് നടത്തിവരുന്ന ഒരു പ്രമുഖ വ്യാപാരി തന്നെയാണ് അൽതാഫ് ഹുസൈൻ ഷെയ്ഖ് എന്ന് പോലീസ് കണ്ടെത്തിയത്. വേഷംമാറിയും പുതിയ ഐഡന്റിറ്റി ഉണ്ടാക്കിയും ജീവിച്ചിരുന്ന ഇയാളുടെ വീട്ടുവിവരങ്ങളും യഥാർത്ഥ വിവരങ്ങളും പോലീസ് സൂക്ഷ്മമായി പരിശോധിച്ചു നിരീക്ഷിച്ചു വരികയായിരുന്നു. കൃത്യമായ തെളിവുകൾ ലഭിച്ചതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി ടാഡ കോടതിയിൽ ഹാജരാക്കി. 35 വർഷത്തിന് ശേഷം ലഭിച്ച ഈ വിജയം ജമ്മു പോലീസിന് വലിയൊരു നേട്ടമായി മാറിയിരിക്കുകയാണ്.









