തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടയിൽ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില മന്ത്രിമാർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. സർക്കാർ ടെൻഡറുകൾ കൈകാര്യം ചെയ്യുന്ന കരാറുകാരിൽ നിന്ന് ചില മന്ത്രിമാർ കമ്മീഷൻ ആവശ്യപ്പെടുന്നുണ്ടെന്നും ഇതിന് തെളിവായി തന്റെ പക്കൽ ശബ്ദരേഖകൾ ഉണ്ടെന്നും അണ്ണാമലൈ അവകാശപ്പെട്ടു. പ്രശ്നം കൂടുതൽ വഷളാകുന്നതിന് മുൻപ് മുഖ്യമന്ത്രി വിജയ് വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അണ്ണാമലൈ തമിഴ്‌നാട് സർക്കാരിനെതിരെ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രി അഴിമതിക്കെതിരെ നിലകൊള്ളുന്നുവെന്നത് വ്യക്തമാണെന്നും മുൻപ് പ്രധാന ടെൻഡറുകളിൽ കൈക്കൂലി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ ചില മന്ത്രിമാർ കരാറുകളിൽ നിന്ന് നിർദ്ദിഷ്ട ശതമാനം കമ്മീഷനായി ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് അണ്ണാമലൈയുടെ ആരോപണം.
തിരഞ്ഞെടുപ്പിൽ തങ്ങൾ പണം ചിലവഴിച്ചാണ് ജയിച്ചതെന്നും അതിനാൽ രണ്ട് ശതമാനമോ മൂന്ന് ശതമാനമോ നാല് ശതമാനമോ വീതം വിഹിതം നൽകണമെന്നും മന്ത്രിമാർ കരാറുകാരോട് ആവശ്യപ്പെടുന്നതായി ശബ്ദരേഖകളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാരാന്ത്യങ്ങളിൽ പതിവായി അവലോകന യോഗങ്ങൾ നടത്തി ഭരണത്തിൽ കൃത്യമായ നിയന്ത്രണം നിലനിർത്തണമെന്നും കടിഞ്ഞാൺ അയഞ്ഞാൽ ഭരണം വഴിതെറ്റിപ്പോകുമെന്നും അണ്ണാമലൈ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി വിജയ് തന്റെ പൊതുപ്രസംഗങ്ങളിലെല്ലാം അഴിമതിരഹിത ഭരണത്തിന് വലിയ പ്രാധാന്യം നൽകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. തന്റെ കന്നി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പോലും അഴിമതി പൂർണ്ണമായി തുടച്ചുനീക്കുമെന്നും സർക്കാർ വരുമാനം സ്വകാര്യ വ്യക്തികളിലേക്ക് ചോരുന്നത് തടഞ്ഞതായും വിജയ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ കരൂരിൽ നടന്ന റാലിയിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകരുതെന്നും അത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും വിജയ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ രൂപീകരിച്ച് മുന്നോട്ട് പോകുന്ന ഘട്ടത്തിൽ സ്വന്തം മന്ത്രിമാർക്കെതിരെ തന്നെ അഴിമതി ആരോപണവും തെളിവുകളുണ്ടെന്ന വാദവും ഉയർന്നുവന്നത് വിജയ് സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.








