രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ നിൽക്കെ, ജമ്മു കശ്മീരിൽ നിന്ന് രാജ്യത്തിന്റെ മനസ്സ് കവരുന്ന വേറിട്ടൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (LeT) പ്രമുഖ കമാൻഡർ ആബിദ് റംസാൻ ഷെയ്ക്കിന്റെ മാതാപിതാക്കൾ ഷോപ്പിയാനിലെ ചോട്ടിപോറയിലുള്ള സ്വന്തം വീട്ടിൽ അഭിമാനത്തോടെ ഇന്ത്യൻ ദേശീയപതാക ഉയർത്തി മാതാപിതാക്കളുടെ മുഖത്തെ രാജ്യത്തോടുള്ള സ്നേഹവും ആത്മാഭിമാനവും പ്രതിഫലിക്കുന്ന ഈ ചിത്രം മിനിറ്റുകൾക്കുള്ളിലാണ് ഇൻസ്റ്റഗ്രാമിലും എക്‌സിലും (ട്വിറ്റർ) തരംഗമായി മാറിയത്. താഴ്‌വരയിലെ രാജ്യവിരുദ്ധ ശക്തികൾക്കും അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങൾക്കും നൽകാവുന്ന ഏറ്റവും ശക്തമായ മറുപടിയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ
ലഷ്‌കറെ തൊയ്ബയുടെ പ്രമുഖ കമാൻഡറായ ആബിദ് റംസാൻ ഷെയ്ക്ക് നിരവധി ഭീകരാക്രമണക്കേസുകളിലെ പ്രധാന പ്രതിയാണ്. 2022-ൽ ഷോപ്പിയാനിലെ ചെക്ക് ചോട്ടിപോറ ഏരിയയിലുള്ള വസതിയിൽ വെച്ച് സിആർപിഎഫ് ജവാൻ മുഖ്താർ അഹമ്മദിനെ വെടിവെച്ചുകൊന്ന ദാരുണമായ സംഭവത്തിന്റെ ആസൂത്രകൻ ആബിദായിരുന്നു. ആബിദിന്റെ നിർദ്ദേശപ്രകാരമാണ് അന്ന് ഭീകരരും അവരുടെ സഹായിയായ ഒജിഡബ്ല്യു (OGW) സഹപ്രവർത്തകനും ചേർന്ന് ജവാനെ വധിച്ചത്. പിന്നീട് സുരക്ഷാസേന ഈ കേസിലെ അക്രമികളെ പിടികൂടുകയും ഇവരിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീണ്ടെടുക്കുകയും ചെയ്തിരുന്നു.
മുൻപ് 2021-ലെ സ്വാതന്ത്ര്യദിനാഘോഷത്തിലും കശ്മീരിൽ സമാനമായൊരു അപൂർവ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പിതാവ് മുസഫർ വാനി, താൻ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്ന സർക്കാർ സ്കൂളിൽ പതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. സ്വന്തം മക്കൾ ഭീകരവാദത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴും, മാതൃരാജ്യത്തോടുള്ള ബഹുമാനവും അർപ്പണബോധവും ഉയർത്തിപ്പിടിക്കുന്ന കശ്മീരിലെ സാധാരണക്കാരായ കുടുംബങ്ങളുടെ ഈ വേറിട്ട നിലപാടുകൾക്ക് വലിയ കയ്യടിയാണ് രാജ്യമൊട്ടാകെ നൽകുന്നത്.









