ചെന്നൈ : തമിഴ്‌നാട് സർക്കാർ സർവീസിലെ വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനും പൂർണ്ണ ശമ്പളത്തോടുകൂടിയ 365 ദിവസത്തെ മാതൃത്വ അവധി അനുവദിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ പ്രഖ്യാപനം. നിലവിൽ ആദ്യത്തെ രണ്ട് കുട്ടികളുടെ പ്രസവത്തിന് മാത്രമായിരുന്നു വനിതാ ജീവനക്കാർക്ക് 365 ദിവസത്തെ അവധി ലഭിച്ചിരുന്നത്. മൂന്നാമത്തെ കുഞ്ഞിന് ഇത് വെറും 12 ആഴ്ചയായി (84 ദിവസം) പരിമിതപ്പെടുത്തിയിരുന്ന നിയമത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന ഭേദഗതി. നിയമസഭയിൽ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഡി. ശരത്കുമാറാണ് വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയായി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഭരണകൂടമെന്ന നിലയിലാണ് പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 365 ദിവസമായി വർദ്ധിപ്പിക്കുന്നതെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പ്രസവാനന്തര ആരോഗ്യ സംരക്ഷണത്തിനും നവജാതശിശുക്കളുടെ മികച്ച പരിചരണത്തിനും ഈ തീരുമാനം വനിതാ ജീവനക്കാർക്ക് വലിയ ആശ്വാസമാകും. സംസ്ഥാനത്തെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ക്രമാതീതമായി കുറയുന്ന സാഹചര്യവും പ്രായമായവരുടെ അനുപാതം വർദ്ധിക്കുന്നതും കണക്കിലെടുത്ത്, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നിയമപരിഷ്കാരം വിലയിരുത്തപ്പെടുന്നത്.
തമിഴ്‌നാട്ടിൽ വനിതാ ജീവനക്കാരുടെ മാതൃത്വ അവധി ഘട്ടങ്ങളായാണ് വർദ്ധിപ്പിച്ചത്. മുൻപ് ഉണ്ടായിരുന്ന 90 ദിവസത്തെ അവധി 2011-ൽ ആറു മാസമായും, 2016-ൽ ഒൻപത് മാസമായും ഉയർത്തിയിരുന്നു. തുടർന്ന് 2021 ജൂലൈയിലാണ് ആദ്യ രണ്ട് കുട്ടികൾക്ക് ഒരു വർഷത്തെ അവധി അനുവദിച്ചത്. മൂന്നാമത്തെ കുഞ്ഞിനും ഇതേ ആനുകൂല്യം നീട്ടിയതോടെ തമിഴ്‌നാട്ടിലെ പതിനായിരക്കണക്കിന് വനിതാ ജീവനക്കാരാണ് ആഹ്ലാദത്തിലായിരിക്കുന്നത്. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര വകുപ്പ് ഉടൻ പുറപ്പെടുവിക്കും.









