ശ്രീനഗർ : അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോറിന്റെ സുപ്രധാന കാശ്മീർ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ് കശ്മീർ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിദേശ രാജ്യങ്ങളോട് പരാതി പറയുന്ന ശീലം തനിക്കില്ലെന്ന് ഒമർ അബ്ദുള്ള മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു. കശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും വാഷിംഗ്ടണിന് അതിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനഗറിൽ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിദേശ രാജ്യത്തിന്റെ പ്രതിനിധിയുടെ മുന്നിൽ പരാതികളുടെ കെട്ടഴിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ബാഹ്യ ഇടപെടൽ ആവശ്യമില്ലെന്ന കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു യു.എസ് സ്ഥാനപതി ജമ്മു കശ്മീർ സന്ദർശിക്കുന്നതെന്നും അത് സ്വാഗതാർഹമായ ഒന്നാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു. കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പൊതുവിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കുമെങ്കിലും, പരാതിപ്പെടാനോ പരിഹാരം തേടാനോ താൻ ശ്രമിക്കില്ല. വിദേശ രാജ്യങ്ങളുടെ അംബാസഡർമാർക്ക് മുന്നിൽ സ്വന്തം നാടിന്റെ പ്രശ്നങ്ങൾ നിരത്തുന്ന ശീലം തനിക്കില്ലെന്നും, ജമ്മു കശ്മീരിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ന്യൂഡൽഹിയിലുള്ള കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരമുള്ളതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരു വിദേശ ദൂതന്റെ മുന്നിൽ രാജ്യാഭ്യന്തര വിഷയങ്ങൾ ഉന്നയിക്കുന്നത് തീർത്തും തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനപതിയായി ചുമതലയേറ്റ ശേഷമുള്ള സെർജിയോ ഗോറിന്റെ ആദ്യ സന്ദർശനത്തിനായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ശ്രീനഗറിൽ ഒരുക്കിയിട്ടുള്ളത്. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന ഗോർ വ്യാഴാഴ്ച ലഡാക്കിലേക്ക് തിരിക്കും. മേഖലയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി കാശ്മീരിലേക്ക് നിലവിലുള്ള വിദേശ യാത്രാ വിലക്കുകളിൽ അമേരിക്ക അയവ് വരുത്തണമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഈ നിർണ്ണായക നയതന്ത്ര കൂടിക്കാഴ്ചകൾ നടക്കുന്നത്.









