വിദ്വേഷ പ്രസംഗക്കേസിൽ കോടതി നൽകിയ സമൻസുകൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗർ കോടതിയാണ് എംപിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഓഗസ്റ്റ് 28-നകം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. സ്ത്രീകളെ അപമാനിച്ചുവെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമുള്ള പരാതിയിലാണ് കോടതി മഹുവ മൊയ്ത്രയ്ക്ക് സമൻസ് അയച്ചിരുന്നത്.
തുടർച്ചയായി കോടതി ആവശ്യപ്പെട്ടിട്ടും മഹുവ മൊയ്ത്ര ഹാജരാകാൻ തയ്യാറായില്ലെന്ന് കൃഷ്ണനഗർ മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവുകളെ നിരന്തരം ധിക്കരിക്കുന്ന പ്രതിയുടെ അലംഭാവം വ്യക്തമാണെന്നും, ഇതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. എംപിക്ക് കോടതികളോട് യാതൊരു ബഹുമാനവുമില്ലെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. കോടതിയിൽ നേരിട്ടെത്തിയാൽ തനിക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന അഭിഭാഷകന്റെ വാദവും കോടതി തള്ളി. സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഭിന്നത വളർത്തൽ, ഭീഷണിപ്പെടുത്തൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് എംപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മറ്റൊരു വിദ്വേഷ പ്രസംഗക്കേസിൽ പോലീസിന് മുന്നിൽ ഹാജരാകാൻ കൊൽക്കത്ത ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. കോടതി പരിസരത്ത് തനിക്ക് നേരെ മുട്ടയേറ് നടക്കാൻ സാധ്യതയുണ്ടെന്ന എംപിയുടെ അഭിഭാഷകന്റെ വാദത്തിന്, ജനപ്രതിനിധിയായ ഒരാൾ രാഷ്ട്രീയത്തിലിറങ്ങിയിട്ട് മുട്ടയേറിനെയാണോ ഭയക്കുന്നത് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം. സ്വാതന്ത്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടകൾ ഏറ്റുവാങ്ങിയ നാടാണിതെന്നും ഇത്തരം അപേക്ഷകളുമായി കോടതിയെ സമീപിക്കരുതെന്നും നിരീക്ഷിച്ചതിനെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് കൃഷ്ണനഗർ കോടതിയിൽ നിന്നും എംപിക്കെതിരെ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.










