ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അഡിയാല ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ പാകിസ്താൻ സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. അടിയന്തര മെഡിക്കൽ പരിശോധനകൾക്കായി 48 മണിക്കൂറിനുള്ളിൽ ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ തുടരാൻ അനുവദിക്കാനുമായിരുന്നു സുപ്രീം കോടതി താൽക്കാലിക ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ ഈ ഇടപെടൽ അതിന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമാബാദ് ചീഫ് കമ്മീഷണറുടെ ഓഫീസും കേന്ദ്ര സർക്കാരും റിവ്യൂ ഹർജി സമർപ്പിച്ചത്.
തടവുകാരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 1978-ലെ പാകിസ്താൻ ജയിൽ റൂൾസിലെ പ്രത്യേക നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു തടവുകാരന് ശിക്ഷ അനുഭവിക്കുന്ന വേളയിൽ പൊതു ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകുന്നത് മറ്റ് കുറ്റവാളികളോടുള്ള വിവേചനമാണെന്നും പാക് സർക്കാർ വാദിക്കുന്നു. ജയിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്കാജനകമായ തകർച്ചയില്ലെന്നും തടവുകാർക്ക് നൽകേണ്ട സ്വാഭാവിക ചികിത്സ ജയിലിൽ തന്നെ ലഭ്യമാക്കുന്നുണ്ടെന്നുമാണ് നിയമമന്ത്രി അസം നസീർ താറാർ ഉൾപ്പെടെയുള്ളവരുടെ വാദം.
വലതുകണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞതും മറ്റ് ശാരീരിക അസ്വസ്ഥതകളും ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാന്റെ സഹോദരിയും പി.ടി.ഐ നേതാക്കളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാഹിദ് വഹീദ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ഉത്തരവിട്ടത്. കുടുംബാംഗങ്ങളുമായി ആഴ്ചയിലൊരിക്കൽ കൂടിക്കാഴ്ച നടത്താനും സ്വന്തം ചെലവിൽ ചികിത്സ തേടാനും സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാരിന്റെ പുതിയ നീക്കത്തോടെ 73-കാരനായ ഇമ്രാൻ ഖാന്റെ ആശുപത്രി മാറ്റവും വിദഗ്ദ്ധ ചികിത്സയും വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2023 ഓഗസ്റ്റ് മുതൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.










