ഗാന്ധി നഗർ : മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ വ്യാജ മദ്യ ദുരന്തം. ഭാവ്‌നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ച 5 പേർ മരിച്ചു. 20 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഘോഗ താലൂക്കിലെ ഖരക്ഡി ഗ്രാമത്തിൽ വ്യാജ വിദേശമദ്യ ബ്രാൻഡിന്റെ കുപ്പികളിൽ വിതരണം ചെയ്ത മദ്യം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മദ്യം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും കാഴ്ചമങ്ങലും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഉടൻതന്നെ ഭാവ്‌നഗറിലെ സർ ടി ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഉപേന്ദ്രസിംഗ് ഗോഹിൽ എന്നയാളും മറ്റൊരു വ്യക്തിയുമാണ് മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് ഭാവ്‌നഗർ ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് വിപുലമായ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ (IMFL) പ്രമുഖ ബ്രാൻഡുകളുടെ വ്യാജ നിർമ്മിതിയാണ് വിതരണം ചെയ്തതെന്ന് ഭാവ്‌നഗർ കളക്ടർ മനീഷ് കുമാറും പോലീസ് സൂപ്രണ്ട് നിതീഷ് പാണ്ഡെയും സ്ഥിരീകരിച്ചു. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖലയിൽ ഉൾപ്പെട്ട നാല് പ്രധാന വ്യാജമദ്യ വ്യാപാരികളെ പോലീസ് സാങ്കേതിക നിരീക്ഷണത്തിലൂടെയും ഫോറൻസിക് പരിശോധനയിലൂടെയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ അയൽ സംസ്ഥാനമായ മധ്യപ്രദേശിൽ നിന്നാണ് ഈ വ്യാജ മദ്യക്കുപ്പികൾ ഗുജറാത്തിലേക്ക് കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ മദ്യം വാങ്ങിയ മറ്റ് ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ നിലവിൽ അനുഭവപ്പെടുന്നില്ലെങ്കിലും ഈ വ്യാജ ബ്രാൻഡിൽ നിന്ന് മദ്യം കഴിച്ച എല്ലാവരും ഉടനടി വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ഫോറൻസിക് സയൻസ് ലബോറട്ടറി ടീമും വിശദമായ പരിശോധന നടത്തിവരികയാണ്. കണിശമായ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തം വീണ്ടും ആവർത്തിച്ചത് പ്രാദേശിക ഭരണകൂടത്തിന് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.










