ഖരമാലിന്യ സംസ്കരണം ശുചീകരണ തൊഴിലാളികളുടെ മാത്രം ജോലിയല്ലെന്നും ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി സുപ്രീം കോടതി. മാലിന്യ സംസ്കരണ ചട്ടങ്ങൾ കൃത്യമായി പാലിക്കാത്ത വലിയ മാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വാണിജ്യ സമുച്ചയങ്ങൾ, വൻകിട റെസിഡൻഷ്യൽ സൊസൈറ്റികൾ തുടങ്ങിയ ബൾക്ക് വേസ്റ്റ് ജനറേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ജസ്റ്റിസുമാരായ എസ്.വി.എൻ. ഭട്ടി, എൻ.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഇത്തരം വൻകിട സ്ഥാപനങ്ങളെ ആറാഴ്ചയ്ക്കകം കണ്ടെത്തണമെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ അവയുടെ കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കണമെന്നും കോടതി ഉത്തരവിട്ടു.
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായ രീതിയിൽ കൈമാറാനും മാലിന്യം ഉത്പാദിപ്പിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ദേശീയ തലത്തിൽ ബാധകമാകുന്ന കർശന മാർഗ്ഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചത്. മാലിന്യം സൃഷ്ടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ അതിന്റെ സംസ്കരണത്തിൽ സഹകരിക്കേണ്ട ബാധ്യതയില്ലെന്നുമുള്ള പൊതുവായ മനോഭാവം അങ്ങേയറ്റം ഖേദകരമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാർ വഴി ജില്ലാ കളക്ടർമാർ അതത് പ്രദേശങ്ങളിലെ വൻകിട മാലിന്യ സ്രോതസ്സുകൾ കണ്ടെത്തി നോട്ടീസ് നൽകണം. ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാവൂ.
മാലിന്യ സംസ്കരണത്തിൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ ജിയോ ടാഗ് ചെയ്ത ചിത്രങ്ങളും പ്രതിമാസ റിപ്പോർട്ടുകളും പ്രത്യേക പോർട്ടൽ വഴി സമർപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. റെയിൽവേ, പ്രതിരോധ വകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുടെ മാലിന്യ സംസ്കരണവും കമ്മറ്റി നിരീക്ഷിക്കും. ഒപ്പം നഗരമാലിന്യങ്ങൾ മൂലം നദികളിലുണ്ടാകുന്ന ജലമലിനീകരണം തടയാൻ പ്രത്യേക ശ്രദ്ധ നൽകാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ, സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഖരമാലിന്യ സംസ്കരണം സംബന്ധിച്ച പ്രായോഗികവും സൈദ്ധാന്തികവുമായ അറിവ് പാഠ്യപദ്ധതിയിൽ ഉടൻ ഉൾപ്പെടുത്തണമെന്നും, അധ്യാപകർക്ക് പരിശീലനം നൽകി വിദ്യാർത്ഥികളിലൂടെ സ്വന്തം വീടുകളിൽ മാലിന്യ സംസ്കരണ അവബോധം വ്യാപിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.








