ബിജെപിയിലെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ഷെഹ്സാദ് പൂനാവാല രംഗത്ത്. രാഹുൽ ഗാന്ധിയെ രാജ്യത്തിന് നൽകിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യമാണ് 2014, 2019, 2024 വർഷങ്ങളിൽ നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവി ഉറപ്പാക്കിയതെന്നും പൂനാവാല പരിഹസിച്ചു. തുടർന്നും ബിജെപിയുടെ വിജയത്തിന് രാഹുൽ തന്നെ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിലായിരുന്ന കാലത്ത് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കുമ്പോൾ ഭാഷയിൽ മിതത്വം പാലിക്കണമെന്ന കർശന നിർദ്ദേശമുണ്ടായിരുന്നുവെന്നും ഇനി യാതൊരു നിയന്ത്രണങ്ങളും കൂടാതെ താൻ സംസാരിക്കുമെന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയ ‘ദിമാഗി നക്സൽ’ പരാമർശത്തെക്കുറിച്ചുള്ള ചർച്ചകളിലും അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. രാഹുൽ ഗാന്ധി എന്നും ‘പപ്പു’ മാത്രമായി തുടരുമെന്നും പൂനാവാല തുറന്നടിച്ചു.
വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഉപാധികളില്ലാതെ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന് കത്ത് നൽകിയിരുന്നു. പാർട്ടി സംഘടനയിൽ നിന്നുള്ള രാജിക്കത്ത് നേതൃത്വം വേഗത്തിൽ അംഗീകരിക്കണമെന്നും കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പൂനാവാല അഭ്യർത്ഥിച്ചു.








