മക്കൾക്ക് തന്നേക്കാൾ സ്നേഹവും അടുപ്പവും ഭാര്യയോടാണെന്ന വൈരാഗ്യത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ് .കർണാടകയിലെ യാദ്ഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഒൻപത് വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ശാന്തപ്പ എന്നയാളെ പോലീസും ക്രൈം ബ്രാഞ്ചും ചേർന്ന് കസ്റ്റഡിയിലെടുത്തു
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ശാന്തപ്പ തൻ്റെ മൂന്ന് മക്കളുമായി ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് സമീപത്തെ ജലസേചന കനാലിൻ്റെ കരയിലെത്തിച്ച് ഒൻപത് വയസ്സുള്ള മകളെയും രണ്ടര വയസ്സുള്ള മകനെയും വലിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനുശേഷം ബാക്കിയുള്ള ആറു വയസ്സുള്ള മകളെയും കൂട്ടി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ തന്നെയാണ് ‘112’ അടിയന്തര നമ്പറിൽ വിളിച്ച് ക്രൂരകൃത്യത്തെക്കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനും അഗ്നിശമന സേനയ്ക്കും രാത്രിയായതിനാൽ ഉടൻ തിരച്ചിൽ നടത്താനായില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കനാലിലെ ഒഴുക്ക് നിയന്ത്രിച്ച ശേഷമാണ് നടത്തിയ തെരച്ചിലിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ, കുട്ടികൾക്ക് ഭാര്യയായ രേണുകയോടാണ് കൂടുതൽ സ്നേഹമെന്നും തന്നോട് ഒട്ടും അടുപ്പമില്ലായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകിയതായി യാദ്ഗിരി എസ്പി പൃഥ്വിക് ശങ്കർ അറിയിച്ചു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പ് 103 പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.










