ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങളും കർശന നടപടികളും പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ തള്ളി ഇറാൻ. അമേരിക്കയുടെ ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും വൻ കടബാധ്യതയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ നീക്കമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നത് അമേരിക്കയ്ക്ക് കൂടുതൽ പരാജയവും ഇറാനിയൻ ജനതയുടെ കടുത്ത ശത്രുതയും മാത്രമേ സമ്മാനിക്കൂ എന്നും, വാഷിംഗ്ടണിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും പരമാധികാരത്തിനും വലിയ ഭീഷണിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാനുമായി ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിൽ, ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം നടപ്പാക്കുമെന്നും ഇത് ഇറാന്റെ മേലുള്ള സാമ്പത്തിക ഡി-ഡേ ആയിരിക്കുമെന്നുമായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കും ബാങ്കുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും എതിരെ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായി തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കാൻ അന്താരാഷ്ട്ര സഖ്യകക്ഷികൾ അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം കർശനമായി തുടരുമെന്നും ടെഹ്‌റാനുമായി യാതൊരുവിധ ചർച്ചകളും നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, സമുദ്രവ്യാപാരത്തിന് തടസ്സമില്ലാതെ ഹോർമുസ് കടലിടുക്ക് ഇപ്പോൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










