ന്യൂഡൽഹി : സി.ബി.എസ്.ഇ സ്കൂളുകളിൽ മൂന്ന് ഭാഷാ നയം (Three-Language Policy) നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശം. വിദ്യാർത്ഥികൾ യാതൊരുവിധ മാനസിക സമ്മർദ്ദങ്ങൾക്കും ഇരയാകാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പുതിയ നയം നടപ്പിലാക്കാൻ ആവശ്യമായ അധ്യാപകരുടെ ലഭ്യതയും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായി ഉറപ്പാക്കാതെ നിയമങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും, കേന്ദ്ര സർക്കാരും സി.ബി.എസ്.ഇയും എൻ.സി.ഇ.ആർ.ടിയും വിഷയം വീണ്ടും വിശദമായി ചർച്ച ചെയ്ത് സമഗ്രമായ പുതിയ നിർദ്ദേശങ്ങളുമായി മുന്നോട്ട് വരണമെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു.
നിലവിലെ വിജ്ഞാപന പ്രകാരം ആറാം ക്ലാസ് മുതൽ പഠിക്കുന്ന മൂന്നാം ഭാഷയ്ക്ക് പത്താം ക്ലാസിൽ ബോർഡ് പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർത്ഥികളിൽ വലിയ ഭാരമുണ്ടാക്കുമെന്ന് മാതാപിതാക്കളുടെ സംഘടനകൾ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വർഷത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷയിൽ നിർബന്ധിത ബോർഡ് പരീക്ഷയിൽ നിന്ന് ഒറ്റത്തവണ ഒഴിവാക്കൽ നൽകുന്നത് പരിഗണിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, മൂന്ന് ഭാഷകൾ പഠിപ്പിച്ചു തുടങ്ങേണ്ടത് മൂന്ന്, നാല് ക്ലാസുകളിലാണോ അതോ ആറാം ക്ലാസിലാണോ എന്ന് സിലബസിന് അനുസൃതമായി ശാസ്ത്രീയമായി തീരുമാനിക്കണമെന്നും, പ്രാദേശിക ഭാഷകളെയും മാതൃഭാഷകളെയും തുല്യ പ്രാധാന്യത്തോടെ ബഹുമാനിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.









