ന്യൂഡൽഹി: ഭീകരവാദത്തിന് നൽകുന്ന പിന്തുണ കാരണം ഇന്ത്യയുടെ പെട്ടെന്നുള്ള സുരക്ഷാ ശ്രദ്ധ മുഴുവൻ പാകിസ്ഥാന് നേരെയാണെങ്കിലും, വരും വർഷങ്ങളിൽ ഇന്ത്യയുടെ പ്രധാന എതിരാളി ചൈനയായിരിക്കുമെന്ന് മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. സൈനിക മേഖലയിൽ മാത്രമല്ല, രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം തുടങ്ങി എല്ലാ രംഗങ്ങളിലും ചൈന ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ തന്റെ പുതിയ പുസ്തകമായ ‘ദി ക്യൂരിയസ് ആൻഡ് ദി ക്ലാസിഫൈഡ്: അൺആർത്തിംഗ് മിലിറ്ററി മിത്ത്സ് ആൻഡ് മിസ്റ്ററീസ്’ (The Curious and the Classified: Unearthing Military Myths and Mysteries) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് അയൽരാജ്യങ്ങളും ഇന്ത്യയ്ക്ക് തികച്ചും വ്യത്യസ്തമായ വെല്ലുവിളികളാണ് ഉയർത്തുന്നത്. പാകിസ്ഥാനും ചൈനയുമായി ഇന്ത്യ മുൻപ് യുദ്ധങ്ങൾ ചെയ്തിട്ടുണ്ടെന്നും, പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും എപ്പോഴും ഇന്ത്യയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ജനറൽ നരവനെ ചൂണ്ടിക്കാട്ടി. “പാകിസ്ഥാൻ നിരന്തരം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് നമ്മുടെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത്. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ചൈനയാണ് നമ്മുടെ പ്രധാന എതിരാളി. ‘ശത്രു’ എന്ന വാക്കിന് പകരം ‘എതിരാളി’ (Competitor) എന്ന വാക്കാണ് ഞാൻ മനഃപൂർവം ഉപയോഗിക്കുന്നത്,” നരവനെ വ്യക്തമാക്കി.
ചൈനയുമായുള്ള മത്സരങ്ങൾ ഭാവിയിൽ ചെറിയ തരം സംഘർഷങ്ങളിലേക്ക് വഴിമാറിയേക്കാമെന്ന് പറഞ്ഞ അദ്ദേഹം, ശക്തമായ സൈനിക പ്രതിരോധ ശേഷി നിലനിർത്തുന്നതോടൊപ്പം നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഭിന്നതകൾ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. റൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ തന്റെ പുസ്തകത്തിൽ ഇന്ത്യൻ സേനയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട അപൂർവ്വ കഥകളുമാണ് മുൻ കരസേനാധിപൻ പങ്കുവെക്കുന്നത്. 2019 ഡിസംബർ 31 മുതൽ 2022 ഏപ്രിൽ 30 വരെയാണ് ജനറൽ നരവനെ ഇന്ത്യൻ കരസേനയുടെ തലവനായി സേവനമനുഷ്ഠിച്ചത്.









