കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന് പിന്നിൽ യാതൊരുവിധ ബാഹ്യസമ്മർദ്ദവുമില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (പി.ആർ.എച്ച്.ഐ.) വ്യക്തമാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിൽ നടത്തിയ ചർച്ചകൾക്കിടെ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ സാധിക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ തർക്കവിഷയം എന്താണെന്ന് പ്രസാധകർ വ്യക്തമാക്കിയിട്ടില്ല. സാധാരണ എഡിറ്റോറിയൽ പരിശോധനകൾ മാത്രമാണ് നടന്നതെന്നും, ഏറെ താല്പര്യത്തോടെയും കഠിനാധ്വാനം ചെയ്തുമാണ് ഈ പുസ്തകത്തിന്റെ അവകാശം നേടിയിരുന്നതെന്നും പെൻഗ്വിൻ ഇന്ത്യ വക്താവ് പല്ലവി നാരായൺ അറിയിച്ചു.
നവംബർ 10-ന് ആഗോളതലത്തിൽ പുസ്തകം പുറത്തിറങ്ങാനിരിക്കെ, പെൻഗ്വിൻ ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള സാധ്യതകൾ തേടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.








