മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി തലവനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് സമിതിയിൽ കേരളത്തിന്റെ പ്രതിനിധി. ഗോപാൽ ധവാൻ, എം. എൽ. ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022 ലാണ് സുപ്രീം കോടതി സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
അണക്കെട്ടിന്റെ ഘടനാപരമായ ഉറപ്പ്, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത എന്നിവയാണ് സമിതി വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത്. മൂന്ന് ദിവസം കുമളിയിൽ തങ്ങുന്ന സംഘം പരിശോധനകൾക്ക് ശേഷം വിലയിരുത്തൽ യോഗങ്ങൾ ചേരും. സെപ്റ്റംബർ അവസാനത്തോടെ ഡൽഹിയിൽ ഉന്നതതല യോഗവും സംഘടിപ്പിക്കും. വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ 130 വർഷത്തിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള സർക്കാർ. സമഗ്ര സുരക്ഷാ പരിശോധനാ സമിതിയുടെ തീരുമാനങ്ങൾ അല്ലെങ്കിൽ വിലയിരുത്തലുകൾ കേരളത്തിന് അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്ന് ജലവിഭവ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.








