ന്യൂഡൽഹി : തലസ്ഥാന നഗരിയിൽ നടക്കാനിരിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit 2026) മുന്നൊരുക്കങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ മുഴുവൻ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഡൽഹി ഭരണകൂടത്തിന്റെ കീഴിലുള്ള ഓഫീസുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ 11 മുതൽ 13 വരെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ തലവൻമാർ, നയതന്ത്ര പ്രതിനിധികൾ, വിവിഐപികൾ എന്നിവരുടെ സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം. പൊതുജനങ്ങളുടെ ഗതാഗത ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനും വിവിഐപി വാഹനവ്യൂഹങ്ങളുടെ സുഗമമായ സഞ്ചാരത്തിനും വേണ്ടിയാണ് പെൻഷൻ ആൻഡ് പബ്ലിക് ഗ്രീവൻസസ് മന്ത്രാലയം ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ മുപ്പതോളം അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രത്തലവൻമാരും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും പങ്കെടുക്കും. അതേസമയം, ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഭാരത് മണ്ഡപം, വിമാനത്താവളം, രാജ്ഘട്ട്, മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൗന്ദര്യവൽക്കരണ, റോഡ് മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) അറിയിച്ചു. അന്താരാഷ്ട്ര പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ഡൽഹി സർക്കാർ പിഡബ്ല്യുഡിയോടും മറ്റ് പൗര ഏജൻസികളോടും നിർദ്ദേശിച്ചിട്ടുണ്ട്.








