പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ കൗൺസിൽ സായുധ സേനയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 1.1 ലക്ഷം കോടി രൂപയുടെ പുതിയ പ്രൊപ്പോസലുകൾക്ക് അംഗീകാരം നൽകി. യുദ്ധവിമാനങ്ങൾ, ട്രാൻസ്പോർട്ട് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുടെ പോരാട്ട വീര്യം കൂട്ടുന്നതിനുള്ള സംവിധാനങ്ങൾ, പുതിയ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററുകൾ, കരസേനയ്ക്കായുള്ള സി.ബി.ആർ.എൻ റിക്കോയ്നൈസൻസ് വാഹനങ്ങൾ, നാവികസേനയ്ക്കായുള്ള അരുദ്ര റഡാറുകൾ എന്നിവയാണ് ഈ അനുമതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ അംഗീകരിച്ച പ്രൊപ്പോസലുകളുടെ ആകെ മൂല്യം 1.6 ലക്ഷം കോടി രൂപയായി ഉയർന്നപ്പോൾ 2025 മുതൽ ഇതുവരെ അംഗീകരിച്ചവയുടെ ആകെ മൂല്യം 13 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ നിർമ്മിത ആർ.വി.വി-ബി.ഡി ലോംഗ് റേഞ്ച് എയർ-ടു-എയർ മിസൈലുകൾ സുഖോയ്-30 യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റും ഇതിൽ ഉൾപ്പെടുന്നുണ്ട്. രാസ, ജൈവ, റേഡിയോളജിക്കൽ, ആണവ ഏജന്റുകളെ കണ്ടെത്താനും വേർതിരിച്ചറിയാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സി.ബി.ആർ.എൻ റിക്കോയ്നൈസൻസ് വാഹനങ്ങൾ. നാവിക വ്യോമ താവളങ്ങളിലെ നിലവിലുള്ള എയർ റൂട്ട് സർവൈലൻസ് റഡാറുകൾക്ക് പകരം അരുദ്ര റഡാറുകൾ സ്ഥാപിക്കും. വ്യോമസേനയ്ക്കായി അനുവദിച്ച ഗ്രൗണ്ട് അധിഷ്ഠിത മൾട്ടി-പർപ്പസ് ജാമർ ശത്രുരാജ്യങ്ങളുടെ റഡാറുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും.
വിദേശ വെണ്ടർമാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി നാവികസേനയ്ക്കായി മറൈൻ ഗ്യാസ് ടർബൈനുകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും ഡി.എ.സി അംഗീകാരം നൽകിയിട്ടുണ്ട്. പ്രതികൂല ഭൂപ്രദേശങ്ങളിൽ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയും ലോജിസ്റ്റിക്സ് പിന്തുണയും വർദ്ധിപ്പിക്കുന്നതിനായി ഹൈ-മൊബിലിറ്റി വാഹനങ്ങളും അംഗീകരിച്ചിട്ടുണ്ട്. മൈൻഫീൽഡുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച തദ്ദേശീയ മൈൻഫീൽഡ്-ബ്രീച്ചിങ് സിസ്റ്റങ്ങൾ അടങ്ങിയ ടി-72, ടി-90 ടാങ്കുകളും കരസേന ഉപയോഗിക്കുന്നുണ്ട്. ട്രക്ക് മൗണ്ടഡ് ആയ ഡി.ആർ.ഡി.ഒ സർവത്ര ബ്രിഡ്ജ് സിസ്റ്റം, കഠിനമായ ഭൂപ്രദേശങ്ങളിൽ സൈന്യത്തിന് പാലങ്ങൾ നിർമ്മിക്കാൻ സഹായകരമാകും.
വേഗതയേറിയതും യാന്ത്രികവുമായ മൈൻ-ലേയിംഗ് പ്രവർത്തനങ്ങൾക്കായി സെൽഫ് പ്രൊപ്പൽഡ് മെക്കാനിക്കൽ മൈൻ ലെയറുകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പേപ്പർ അധിഷ്ഠിത ഐഡന്റിറ്റി കാർഡുകൾക്കും പെർമിറ്റുകൾക്കും പകരം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് കാർഡ് സംവിധാനം കൊണ്ടുവരുന്നതിനും അനുമതിയായി. ഈ അനുമതികളിൽ ഉൾപ്പെടുന്ന പ്രൊപ്പോസലുകളുടെ ഏകദേശം 98 ശതമാനവും ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്നാണ് വാങ്ങുന്നത്. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി നിരോധനങ്ങളും മറ്റ് അനുകൂല നടപടികളും സർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. 2029-30 ഓടെ 3 ലക്ഷം കോടി രൂപയുടെ പ്രതിരോധ നിർമ്മാണമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ വാങ്ങൽ നിയമപ്രകാരം ഏതൊരു സൈനിക ഉപകരണവും വാങ്ങുന്നതിനുള്ള ആദ്യ പടിയാണ് ഡി.എ.സിയുടെ അനുമതി അഥവാ എ.ഒ.എൻ.








