ടെഹ്റാൻ : പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും സൈനിക സംഘർഷം രൂക്ഷമാക്കിക്കൊണ്ട് അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലിനു നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് അമേരിക്ക ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപത്തുണ്ടായിരുന്ന ഒന്നടക്കം അഞ്ച് എണ്ണ ടാങ്കറുകൾ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണത്തിൽ തകർത്തു. വിദേശ വിപണിയിലേക്ക് അനധികൃതമായി എണ്ണ കടത്തി ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്ന ഇറാന്റെ നിഴൽ ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി.
ആക്രമണം നടത്തുന്നതിന് മുൻപ് തന്നെ കപ്പലുകളിൽ ഉണ്ടായിരുന്ന തൊഴിലാളികളോട് പുറത്തുകടക്കാൻ യുഎസ് സേന നിർദ്ദേശം നൽകിയിരുന്നതിനാൽ വലിയ ജീവഹാനി ഒഴിവായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് യുഎസ് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയായിരുന്നു. തങ്ങളുടെ സൈനികർക്കോ കപ്പലുകൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച യുഎസ് സൈന്യം പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഈ കടുത്ത നടപടിയെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതിയും എണ്ണവിലയിൽ വൻ വ്യതിയാനവും ഉടലെടുത്തിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് തൊട്ടടുത്ത് നടന്ന ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ കപ്പലുകൾക്കോ അതിർത്തി പ്രദേശങ്ങൾക്കോ നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യകക്ഷികളുടെ കപ്പലുകൾക്കും നേരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മിലിട്ടറി കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.








