ഭീകരാക്രമണങ്ങൾക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രഹസ്യ ആശയവിനിമയ ആപ്പ് വികസിപ്പിച്ച 19-കാരനായ തമിഴ്‌നാട് സ്വദേശി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (ATS) പിടിയിലായി. കോയമ്പത്തൂർ സ്വദേശിയായ മഖ്‌സൂദ് അലിയെയാണ് തമിഴ്‌നാട് എ.ടി.എസിന്റെ സഹായത്തോടെ ഉത്തർപ്രദേശ് എ.ടി.എസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗവുമായി (AQIS) ഇയാൾക്ക് ബന്ധമുണ്ടെന്നും ബോംബ് നിർമ്മാണ വീഡിയോകളും ജിഹാദി ലഘുലേഖകളും പങ്കുവെച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരുന്നെന്നും എ.ടി.എസ് വ്യക്തമാക്കി.
ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. സെപ്റ്റംബർ 12-ന് ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ മുഹമ്മദ് നബീൽ എന്നയാളെ എ.ടി.എസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മഖ്‌സൂദ് അലിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാക്കർമാരുമായി മഖ്‌സൂദ് അലി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പൈത്തൺ, ജാവ തുടങ്ങിയ കോഡിങ് ഭാഷകൾ ഓൺലൈനിലൂടെ പഠിച്ച ഇയാൾ ‘ക്യാപ്റ്റൻ എം നെറ്റ്‌വർക്ക്’ (CAPTAIN M NETWORK) എന്ന പേരിൽ എൻക്രിപ്റ്റ് ചെയ്ത രഹസ്യ ആപ്പ് നിർമ്മിച്ച് നൽകുകയും ഇത് വഴി ഭീകരവാദ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു.
അൽഖ്വയ്ദ ഭീകരൻ അൻവർ അൽ അവ്ലാകിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കളെ സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ച് ‘മുജാഹിദുകൾ’ ആക്കി മാറ്റാനും, പരിശീലനവും പണവും നൽകി രാജ്യത്തിനെതിരെ അക്രമങ്ങൾ അഴിച്ചുവിടാനുമായിരുന്നു ഇവരുടെ പദ്ധതി. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിരവധി പാകിസ്ഥാൻ ഫോൺ നമ്പറുകളും ഉൾപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെയും (BNS) യു.എ.പി.എ (UAPA) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത എ.ടി.എസ്, പ്രതിയെ ലഖ്‌നൗവിലെത്തിച്ച് കോടതിയിൽ ഹാജരാക്കി തുടർനടപടികൾ ആരംഭിച്ചു.








