അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വെച്ച് എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതിയെ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായി വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആന്റോ ആഗസ്റ്റിനെതിരെ എക്സൈസ് കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായ അളവിലും അധികം വിവിധ തരത്തിലുള്ള മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ഇവിടെ നിന്നും 43 ലിറ്റർ വിദേശമദ്യവും, ഏഴ് ലിറ്റർ വിദേശ വൈനും, 13 ലിറ്റർ ഹോംമേഡ് വൈനും കൂടാതെ ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിനിടെ എഫ്ഐആർ കാണിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങളും അരങ്ങേറി. പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ എത്തി എഫ്ഐആറിന്റെ കോപ്പി നൽകിയ ശേഷമാണ് നടപടികൾ പൂർത്തിയായത്. ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കൊച്ചിയിലെ ഓഫീസിലും ഫ്ലാറ്റിലും പൊലീസ് നടത്തിയ 20 മണിക്കൂർ നീണ്ട റെയ്ഡിന് പിന്നാലെയാണ് എക്സൈസിന്റെ ഈ അറസ്റ്റ് നടപടി. എസ്ഐടി നടത്തിയ പരിശോധനയിൽ നിരവധി രേഖകളും മെമ്മറി കാർഡുകളും 6300 അമേരിക്കൻ ഡോളറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.








