ഇന്ത്യയുടെ സൈനിക ശേഷി വർദ്ധനവിനെക്കുറിച്ച് തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി. എന്നാൽ തങ്ങൾ ഇന്ത്യയുമായി ഒരു ആയുധ മത്സരത്തിനില്ലെന്നും പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അൽ അറബിയ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ പ്രതിരോധ ആയുധപ്പുര വിപുലീകരണ ശ്രമങ്ങളെ പാകിസ്ഥാൻ ബഹുമാനിക്കുന്നുവെന്നും, എന്നാൽ തങ്ങൾക്ക് ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണാത്മക ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ പ്രതിരോധ മേഖലയിലുള്ള കുതിപ്പ് കൂടുതൽ ശക്തമായിട്ടുണ്ട്. 2025 മെയ് മാസത്തിൽ 1,460 കോടി രൂപയുടെ നവദുർഗ പ്രതിരോധ പരീക്ഷണ കേന്ദ്രത്തിന് ഇന്ത്യ തറക്കല്ലിടുകയും, 2026 ജൂലൈയിൽ പ്രോജക്ട് കുശയുടെ ഭാഗമായി 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള തദ്ദേശീയ ദീർഘദൂര ഉപരിതല-വ്യോമ മിസൈലിന്റെ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
സ്വദേശി പ്രതിരോധ നിർമ്മാണ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം റഷ്യ ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി ഇന്ത്യ പ്രതിരോധ സഹകരണം ശക്തമാക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനവേളയിൽ സുഖോയ്-30 എം.കെ.ഐ. (Su-30MKI) വിമാനങ്ങളുടെ നവീകരണത്തിനായി റഷ്യ നൂതന എഞ്ചിൻ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 11 ബില്യൺ ഡോളറിന്റെ സൂപ്പർ സുഖോയ് നവീകരണ പദ്ധതിയിലൂടെ 260-ഓളം വിമാനങ്ങൾ നവീകരിക്കാനാണ് ഇന്ത്യയും റഷ്യയും ചർച്ച നടത്തുന്നത്. ഇതിനുപുറമെ സുഖോയ്-57 അഞ്ചാം തലമുറ പോർവിമാനങ്ങളുടെ സംയുക്ത നിർമ്മാണം, എസ്-400, എസ്-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും റഷ്യയുടെ വാഗ്ദാനങ്ങളിലുണ്ട്. പാകിസ്ഥാൻ പ്രധാനമായും ചൈന, തുർക്കി തുടങ്ങിയ ബാഹ്യ ശക്തികളെ ആശ്രയിക്കുമ്പോൾ, വിദേശ സഹകരണവും തദ്ദേശീയ പ്രതിരോധ അടിത്തറയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.








