ഡല്‍ഹി : ‘ഇന്ത്യയുടെ മകള്‍’ എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററിക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ചൊല്ലി സിപിഎമ്മില്‍ രണ്ടഭിപ്രായം. നേരത്തെ ഡോക്യുമെന്ററി നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തത് പി.കെ ശ്രീമതി ഉള്‍പ്പടെയുള്ള സിപിഎം എംപിമാരായിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യം, സ്ത്രീ പ്രശ്നം തുടങ്ങിയ കാര്യങ്ങളില്‍ ഇടത് പക്ഷം സ്വീകരിക്കാറുള്ള പതിവ് നിലപാടുകളില്‍ നിന്ന് വിഭിന്നമായിരുന്നു സിപിഎം എംപിമാരുടെ നിലപാട്. എന്നാല്‍ ഡോക്യുമെന്റി നിരോധിക്കേണ്ട കാര്യമില്ല എന്ന് പല സംഘടനകളും പാര്‍ട്ടികളും നിലപാട് എടുത്തതോടെ സിപിഎം നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിലക്കിനെ എതിര്‍ത്ത് അഖിലേന്ത്യ മഹിളാ അസോസിയേഷന് രംഗത്തെത്തിയത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ് വിലക്കെന്ന് അസോസിയേഷന് പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും ജനറല്‍ സെക്രട്ടറി ജഗ്മതി സാങ്വാനും പ്രസ്താവനയില്‍ പറഞ്ഞു. കുറ്റവാളികളില്‍ ഒരാളുടെ പരാമര്‍ശം അങ്ങേയറ്റം ഞെട്ടിക്കുന്നതും അപലപനീയവുമാണ്. ഈ സമീപനമാണ് ആ വ്യക്തിയുടെയും മറ്റ് കുറ്റവാളികളുടെയും കുറ്റകൃത്യത്തില്‍ പ്രതിഫലിക്കുന്നത്. ഇത്തരം സംഭവങ്ങളോട് രാജ്യത്ത് പുലര്‍ത്തപ്പെടുന്ന പുരുഷാധിപത്യ സമീപനമാണിത്. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇത് പ്രതിഫലിക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തും സ്വാധീനമുള്ള പലരും ഈ ചിന്ത വച്ചുപുലര്‍ത്തുന്നു. ഡോക്യുമെന്ററിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത കുറ്റവാളികളുടെ അഭിഭാഷകരായ എം എല്‍ ശര്‍മയ്ക്കും എ പി സിങ്ങിനുമെതിരെ കേസെടുക്കണം. ജനാധിപത്യവിരുദ്ധ രീതിയില്‍ ചിത്രങ്ങള്‍ നിരോധിക്കുന്നതിന് പകരം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനുള്ള ക്രിയാത്മക നടപടികളാണ് വേണ്ടത്. മെച്ചപ്പെട്ട ഗതാഗത സൗകര്യം, തെരുവുവിളക്കുകള്‍, ശുചിത്വം, തൊഴില്‍ തുടങ്ങിയ പൊതുസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലേക്കും സര്‍ക്കാര്‍ കടക്കണം ന്നും മഹിളാ അസോസിയേഷന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Discussion about this post