തിരുവനന്തപുരം: സംസ്ഥാന ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടക്കേണ്ടിവരുമെന്ന് നിയമ സെക്രട്ടറിയുടെ ഉപദേശം. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളിലും പകുതിയോളം അടക്കേണ്ടിവരുമെന്നാണ് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്കിയ ഉപദേശത്തില്‍ പറയുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളടക്കം സംസ്ഥാനത്തെ ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ഭൂരിഭാഗവും ദേശീയ, സംസ്ഥാന പാതയോരത്താണ് നിലനില്‍ക്കുന്നതെന്നതിനാല്‍ ഇവയെല്ലാം അടച്ചുപൂട്ടേണ്ടി വരും. കൊച്ചിയിലെ അഞ്ച് പഞ്ചനക്ഷത്ര ബാറുകളും സുപ്രീം കോടതി വിധി പ്രകാരം അടയ്ക്കേണ്ടതായി വരും. സംസ്ഥാന സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാക്കി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും നിയമസെക്രട്ടറി സര്‍ക്കാരിന് നല്കിയ ഉപദേശത്തില്‍ പറയുന്നു.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് കുറഞ്ഞത് 500 മീറ്റര്‍ അകലെയായിരിക്കണം മദ്യശാലകള്‍ വേണ്ടതെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകള് മാറ്റി സ്ഥാപിക്കുന്നതിന് വലിയ പണച്ചെലവുള്ള കാര്യമല്ല. എന്നാല്‍ കോടതി വിധി കാര്യമായി ബാധിക്കുന്നത് പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയെയാണ്. കാരണം ഇവയെല്ലാം മാറ്റി സ്ഥാപിക്കുക എന്നത് പ്രായോഗികമായി സാധിക്കുന്ന കാര്യമല്ല. വന്‍തോതില്‍ നിക്ഷേപം നടത്തിയാണ് പല ബാറുകളും പാര്‍ലറുകളും സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തെ പകുതിയോളം ബിയര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളും ബാറുകളും പൂട്ടേണ്ടതായി വരും. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിക്കും, പ്രതിസന്ധി മറികടക്കാന്‍ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിക്കുകയെ സംസ്ഥാനത്തിന് മുന്നില്‍ ഇനി മാര്‍ഗമുള്ളുവെന്നും അല്ലെങ്കില്‍ അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ ഇവ അടച്ചിടേണ്ടതായി വരുമെന്നും ഉപദേശത്തില്‍ പറയുന്നു.
നിയമ സെക്രട്ടറിയുടെ ഉപദേശം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. നേരത്തെ കോടതി ഉത്തരവ് വന്നത് സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. വിധി ബിവറേജസ് ഔട്ട്ലെറ്റുകളെ മാത്രമേ ബാധിക്കു എന്നായിരുന്നു സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ വിധി ബിയര്‍, വൈന്‍ പാര്‍ലറുകളേയും ബാധിക്കുന്നതാണെന്ന വാദവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Discussion about this post