ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യൻ ഓഫീസിൽ നടക്കുന്നത് കടുത്ത ജാതിവിവേചനമാണെന്ന ആരോപണവുമായി ദളിത് ജേർണലിസ്റ്റ് മീന കോട്വാൾ. ന്യൂയോർക്ക് ടൈംസ് ആണ് മീന കോട്വാളിനെ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
നിലവിൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തകയായ മീന കരിയറിന്റെ തുടക്കകാലത്താണ് ബിബിസിയുടെ ഹിന്ദി ഭാഷാ വിഭാഗത്തിൽ ഇന്ത്യയിൽ ജോലി ചെയ്തത്. 2017 ൽ ഡൽഹി ഓഫീസിലായിരുന്നു ജോലി. ഇതേ ഓഫീസിലുളള ഉന്നതജാതിക്കാരിൽ നിന്നാണ് വേർതിരിവ് നേരിടേണ്ടി വന്നത്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും തന്റെ കരാർ പുതുക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
പൊതുവിലുളള അപമാനവും ജോലിയിലെ വേർതിരിവും ഉൾപ്പെടെ അവിടെ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മീന കോട്വാൾ തുറന്നുപറയുന്നു. സഹപ്രവർത്തകരുടെ നിർബന്ധത്താൽ തന്റെ ജാതി വെളിപ്പെടുത്തിയതോടെ വലിയ മാനസീക പ്രശ്‌നങ്ങളാണ് നേരിട്ടത്. മേലധികാരിയോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹം അത് തള്ളിക്കളഞ്ഞു.
രണ്ട് വർഷം ബിബിസിയിൽ ജോലി ചെയ്തതിനൊടുവിൽ സ്ഥാപനത്തിന്റെ ലണ്ടനിലെ ഓഫീസിലേക്ക് പരാതി അയച്ചു. കമ്പനിയുടെ ഇന്റേണൽ ഡോക്യുമെന്റിൽ ജാതിവേർതിരിവ് ഉണ്ടായതായി പറയുന്നുണ്ടെങ്കിലും മീനയുടെ പരാതിയിൽ കഴമ്പില്ലെന്ന് ആയിരുന്നു വിലയിരുത്തൽ. ഇതോടെ കരാർ പുതുക്കാതെ തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് മീന കോട്വാൾ വെളിപ്പെടുത്തി.
അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്ന ദ മൂക് നായക് എന്ന ഓൺലൈൻ മാദ്ധ്യമത്തിന്റെ ഫൗണ്ടറാണ് നിലവിൽ മീന കോട്വാൾ.
Discussion about this post