പേരാവൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയും കീഴടങ്ങി.
അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സി.ഐ സുനില്‍ കുമാറിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് സിസ്റ്റര്‍ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങുകയായിരുന്നു.
ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇവർക്കെതിരെ ഗൂഢാലോചനാ കുറ്റമാണ്ചുമത്തിയത്.
ശിശുരോഗവിദഗ്ധയായ സിസ്റ്റര്‍ ബെറ്റി ജോസ് ശിശുക്ഷേമസമിതി അംഗമായിരുന്നു. വൈത്തിരി ഹോളി ഇന്‍ഫൻറ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റര്‍ ഒഫീലിയ. ഇവിടത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തങ്കമ്മയാണ് ഇനി കീഴടങ്ങാനുള്ളത്.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമതി ചെയര്മാന് ഫാ.തോമസ് തേരകത്തിനും മറ്റ് നാല് കന്യാസ്ത്രീകള്‍ക്കും എതിരെ പോലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സി.ഡബ്ലു.സിയെ സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.
Discussion about this post