പത്തു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. സ്ഥിതി സാധാരണനിലയിലായ സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങൾ ചൊവ്വാഴ്ച തുറക്കും.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിൽ അതിജാഗ്രതാനിർദേശത്തിന് അയവുനൽകാനും തീരുമാനിച്ചു. കൂട്ടായ്മകൾക്കും പൊതുപരിപാടികൾക്കും ജൂൺ 30 വരെ സ്വയംനിയന്ത്രണം ഉണ്ടാവണം. നിപയെ പിടിച്ചുനിർത്താൻ ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും കൂട്ടായ പ്രവർത്തനംകൊണ്ട് സാധിച്ചെന്ന് യോഗതീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച 18 പേരിൽ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. 317 സാമ്പിളുകളിൽ നിപ വൈറസ് ഇല്ലെന്ന് കണ്ടെത്തി. രോഗിയോട് ഇടപഴകിയവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഇൻക്യുബേഷൻ പീരിയഡ് 21 ദിവസമാണ്. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഇവരെ 42 ദിവസം നിരീക്ഷിക്കും. നേരത്തേ 2649 പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. ഇൻക്യുബേഷൻ പീരിയഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോൾ 1430 പേരാണ് ബാക്കിയുള്ളത്. ചെവ്വാഴ്ചയോടെ ഇത് 892 ആയി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post