ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ മത പ്രഭാഷണം വേദിയിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൽ മരണസംഖ്യ 116 ആയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു അപകടം നടന്നത്. മത പ്രഭാഷകനായ ഭോലെ ബാബയുടെ പ്രഭാഷണം കേൾക്കാനായി എത്തിച്ചേർന്നിരുന്ന ആളുകൾ ആയിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവർക്ക് ഉത്തർപ്രദേശ് സർക്കാർ 50,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഹത്രാസ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കാരണക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ഉറപ്പു നൽകി.
ഹത്രാസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ബാൻപൂർ ഗ്രാമത്തിലാണ് അപകടം നടന്നത്. പ്രത്യേകം തയ്യാറാക്കിയ ഒരു കൂടാരത്തിനുള്ളിൽ വച്ചായിരുന്നു പ്രഭാഷകൻ അനുയായികളോട് സംസാരിച്ചിരുന്നത്. പ്രഭാഷണം അവസാനിച്ചതിനുശേഷം ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ആയിരുന്നു തിക്കുംതിരക്കും ഉണ്ടായത്. പരിപാടി നടന്നിരുന്ന കൂടാരത്തിനുള്ളിൽ വലിയ ചൂടും ഈർപ്പവും അനുഭവപ്പെട്ടിരുന്നതിനാൽ ആളുകൾ പെട്ടെന്ന് തന്നെ പുറത്തേക്ക് കടക്കാൻ ശ്രമിച്ചത് തിരക്ക് വർദ്ധിപ്പിച്ചതാണ് പെട്ടെന്നുണ്ടായ അപകടത്തിന് കാരണമായത്.
Discussion about this post