കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്സിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ ബംഗാളിൽ ആഞ്ഞടിച്ച് ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് മമത വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണെന്നും വിദേശികളെ അനധികൃതമായി ഇവിടെ പാർപ്പിക്കാമെന്നത് മമതയുടെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
2014ൽ ബംഗാളിൽ 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇന്ന് 18 സീറ്റുകൾ ഉണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമാണ്. ബിജെപിയിൽ വിശ്വാസമർപ്പിച്ചത് ബംഗാളിലെ രണ്ടരക്കോടി ജനങ്ങളാണെന്നും അവർക്ക് നന്ദി അറിയിക്കുന്നതായും അമിത് ഷാ വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കാൻ ബിജെപിക്ക് പ്രചോദനമായത് ബംഗാളിൽ നിന്നുള്ള ദേശീയ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ ദീർഘവീക്ഷണമായിരുന്നു. വിഭജന സമയത്ത് ബംഗാൾ പൂർണ്ണമായും പാകിസ്ഥാന് നൽകാനുള്ള തീരുമാനത്തെ എതിർത്ത് തോൽപ്പിച്ചത് ശ്യാമപ്രസാദ് മുഖർജിയായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയാൽ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ രാജ്യത്തിന് പുറത്താകുമെന്ന മമതയുടെ വാക്കുകൾ ശുദ്ധ അസംബന്ധമാണെന്നും അത്തരമൊരു കാര്യം ഒരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
2005 ഓഗറ്റ് നാലിന് വിദേശ കുടിയേറ്റക്കാരെ നാടു കടത്തണമെന്ന് മമത പ്രസംഗിച്ചിരുന്നുവെന്നും ദേശീയ വിഷയങ്ങളിലെ അവസരവാദ നയങ്ങൾ രാഷ്ട്രീയ പാപ്പരത്വത്തിന്റെ ലക്ഷണമാണെന്നും അമിത് ഷാ പരിഹസിച്ചു.
വിഭജന കാലത്ത് ഇന്ത്യയിലെ വ്യവസായ ഉത്പാദനത്തിന്റെ 27 ശതമാനവും ബംഗാളിൽ നിന്നായിരുന്നുവെന്നും ഇന്ന് അത് കേവലം 3 ശതമാനം മാത്രമാക്കിയത് വികസന വിരോധികളായ കമ്മ്യൂണിസ്റ്റുകാരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. ഔഷധ ഉത്പാദനം, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുടെ കാര്യത്തിൽ ബംഗാളിന്റെ വളർച്ച കീഴ്പ്പോട്ടാണെന്നും ബംഗാളിന്റെ വീണ്ടെടുപ്പണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ മമതയുടെ പിടിവാശി കാരണം ബംഗാളിന് നഷ്ടമാകുകയാണ്. ലോകം അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ തടഞ്ഞു നിർത്താൻ മമതയുടെ പിടിവാശികൾക്ക് സാധിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post