മലപ്പുറം: ഉച്ചഭാഷിണിയിലൂടെ ഒരേസമയം പള്ളികളില്‍നിന്ന് ഒന്നിച്ചുള്ള ബാങ്കുവിളി ഒഴിവാക്കാനുള്ള ചര്‍ച്ചയുമായി മുസ്ലിംസംഘടനകൾ. ഒരുമിച്ച് ബാങ്ക്വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. ഒന്നില്‍ക്കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതോടൊപ്പം രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമുണ്ട്.
ബാങ്ക്സമയം ഏകീകരിക്കുക, ഒന്നിലധികം പള്ളികളുള്ള സ്ഥലത്ത് ഒരുപള്ളിയില്‍ നിന്നുമാത്രം ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുക, മറ്റ് കാര്യങ്ങള്‍ക്ക് പള്ളിയുടെ ഉള്‍വശത്തെ കാബിനുകള്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.
പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രായപ്പെട്ടത്. പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ഥനകളിലും മൈക്ക് ഉപയോഗിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ ശബ്ദംനിയന്ത്രിക്കണമെന്നും പരിസര വാസികള്‍ക്കും ജോലിക്കാര്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും ഒരു മാധ്യമത്തിലെഴുതിയ ലേഖനത്തില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പിന്നാലെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും ഇതേ ആവശ്യവുമായി രംഗത്തുവന്നു.
ഈ ആശയം പങ്കുവെച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാന്തപുരം സുന്നി നേതാവുമായ സി. മുഹമ്മദ് ഫൈസിയും കഴിഞ്ഞദിവസം രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. 100 ആളുകളുള്ള ഗ്രാമത്തില്‍ ആയിരംപേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും മതേതര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍കൂടി പരിഗണിക്കണമെന്നുമായിരുന്നു ഫൈസിയുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) നേതൃത്വംനല്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ടി.കെ. അബ്ദുല്‍കരീം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച കോഴിക്കോട്ട് മതസംഘടനാ നേതാക്കളുടെ യോഗം വിളിക്കും. മഹല്ല് തലങ്ങളില്‍ ബോധവത്കരണവും നടത്തും. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നും മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post