തലശ്ശേരി: ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ മുപ്പതുകാരിയെ തോട്ടിൽ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചത്.
പെരിങ്ങത്തൂർ കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ സി.കെ.റീജയെയാണ് പ്രതിയായ പെരിങ്ങത്തൂർ പുളിയനമ്പ്രത്തെ വലിയ കാട്ടിൽ കെ.പി.അൻസാർ കൊലപ്പെടുത്തിയത്. 29 വയസ്സുകാരനാണ് ഇയാൾ. ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക റീജയുടെ ബന്ധുക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം.
2017 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. മത്സ്യം വാങ്ങാൻ പോവുകയായിരുന്ന റീജയെ വഴിയരികിൽ ഒളിച്ചു നിന്ന പ്രതി കടന്നു പിടിക്കുകയും ചെറുത്തപ്പോൾ വായും മൂക്കും അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. മൽപ്പിടിത്തത്തിനിടെ തോട്ടിലേക്ക് വീണ് അബോധാവസ്ഥയിലായ യുവതിയെ പീഡിപ്പിച്ച ശേഷം കഴുത്തിലും കൈവിരലിലുമുണ്ടായിരുന്ന ആഭരണങ്ങൾ അഴിച്ചെടുത്ത് വെള്ളത്തിൽ മുക്കിപ്പിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. ഫോറൻസിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള അടക്കമുള്ളവർ കോടതിയിൽ സാക്ഷികളായി എത്തിയിരുന്നു. വിധി കേട്ട ശേഷം കൂസലില്ലാതെയാണ് പ്രതി ജയിലിലേക്ക് മടങ്ങിയത്.
കൊല്ലപ്പെട്ട റീജയുടെ മക്കളുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. കൊല്ലപ്പെടുന്നതിന് നാല് ദിവസം മുൻപ് വീട്ടിനടുത്ത് വയലിൽ വച്ച് ഇയാൾ റീജയെ കടന്നുപിടിച്ചിരുന്നു. അമ്മ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്ന് മകൾ കോടതിയിൽ മൊഴി നൽകുകയായിരുന്നു. പ്രതി കവർന്ന റീജയുടെ ആഭരണങ്ങൾ, പ്രതിയുടെ ചെളി പുരണ്ട വസ്ത്രങ്ങൾ എന്നിവ കണ്ടെത്താനായതും നിർണായകമായി.
പെരിങ്ങത്തൂർ, കരിയാട് സേട്ടു മുക്കിലെ ചാക്കേരി താഴെ കുനിയിൽ കുഞ്ഞിരാമന്റെയും ചീരൂട്ടിയുടെയും ഒൻപത് മക്കളിൽ ഇളയവളായിരുന്നു റീജ. പുളിനാമ്പ്രം ചാച്ചേരി താഴെക്കുനിയിൽ ടി.കെ.ഗോപിയാണ് ഭർത്താവ്. സ്വാതി,സൗരവ് എന്നിവരാണ് മക്കൾ.
Discussion about this post