കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്.
നിലവിൽ കോടതി ഹർജി പരിഗണിക്കുകയാണ്. പ്രോട്ടോക്കോൾ ലംഘിച്ചുള്ള രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജികൾ സമർപ്പിക്കപ്പെട്ടിരുന്നു. പ്രോട്ടോകോള്‍ ലംഘിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാന്‍ പോകുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. ഈ വേളയില്‍ 500ലധികം പേര് പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് അനുവദിക്കരുതെന്നും സ്വമേധയാ കേസെടുക്കണമെന്നും അഭിഭാഷകനായ അനില്‍ തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. വ്യാഴാഴ്ചയാണ് പിണറായി വിജയന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാര്‍ ആരൊക്കെ എന്ന് എല്ലാ പാര്‍ട്ടികളും ധാരണയിലെത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ച തിരിഞ്ഞാണ് ചടങ്ങ്. 5000 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന സ്ഥലത്ത് 500 പേര് ഇരിക്കുന്നത് വലിയ വിഷയമല്ല എന്നാണ് മുഖ്യമന്ത്രിയുടെ വാദം.
Discussion about this post