കോഴിക്കോട്: ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന് കണ്ണുനീരോടെ വിട. ശ്രീജിത്തിന്റെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകൾക്ക് ശേഷം സൈനീക ബഹുമതികളോടെ സംസ്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ശ്രീജിത്തിൻ്റെ മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു.
ശ്രീജിത്തിൻ്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട സ്ഥലമായതിനാൽ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നെങ്കിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ കുടുംബവീട്ടിലേക്ക് എത്തിയത്.
ഇന്നലെ രാത്രി സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം കോയമ്പത്തൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.
ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് നായ്ബ് സുബേദാർ എം ശ്രീജിത് വീരമൃത്യുവരിച്ചത്. കോഴിക്കോട് സ്വദേശിയാണ് ശ്രീജിത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ശ്രീജിത്തിന്റേത്. മൂന്ന് മാസം മുൻപാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. അടുത്ത മാസം വീണ്ടും അവധിയെടുത്ത് വീട്ടിൽ വരാനിരിക്കെയാണ് വീരമൃത്യു സംഭവിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടൽ നടന്നത്. രജൗരിയിലെ സുന്ദർബനി സെക്ടറിലെ ദദാൽ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ശ്രീജീത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.
Discussion about this post