മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി. പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഇന്ന് പുലർച്ചെയോടെയായിരുന്നു സിബിഐയുടെ നിർണായക നീക്കം. വീടുകൾ എത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനും തുടർനടപടികൾക്കും ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കഴിഞ്ഞ വർഷമായിരുന്നു ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ലഹരിമരുന്ന് കേസിൽ ജിഫ്രി ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ കസ്റ്റഡിയിൽവച്ച് ജിഫ്രിയ്ക്ക് ശാരീരിക അവശതകൾ ഉണ്ടാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഫ്രി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ കസ്റ്റഡിയിൽവച്ച് ജിഫ്രിയ്ക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ ക്രൈംബ്രാഞ്ചിന് ആയിരുന്നു അന്വേഷണ ചുമതല. തുടർന്ന് ഇന്ന് അറസ്റ്റിലായ നാല് പേരെയും പ്രതി ചേർത്തുള്ള പട്ടിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റത്തിനാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
Discussion about this post