പട്ടാമ്പി: കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനമുടമ പൊലീസില്‍ കീഴടങ്ങി. ജനം നിധി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന കള്ളാടിപ്പറ്റ ആലംകോട്ടുപറമ്പിൽ മനോഹരനാണ് (51) ശനിയാഴ്ച രാവിലെ പട്ടാമ്പിപൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നാലു വര്‍ഷം മുമ്പ് പട്ടാമ്പിയിൽ ആരംഭിച്ച സ്ഥാപനം ബിസിനസ് – വ്യക്തിഗത വായ്പകള്‍, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് നല്കി വന്നിരുന്നത്. വീട്ടമ്മമാരെയും യുവാക്കളെയും കലക്ഷന്‍ ഏജന്റുമാരാക്കി ശേഖരിച്ച കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയതായി കഴിഞ്ഞ മാസം 23നാണ് നിക്ഷേപകരും ജീവനക്കാരും പരാതിപ്പെട്ടത്.
പട്ടാമ്പിയിൽ 100ല്‍ അധികം ആളുകളില്‍ നിന്നായി രണ്ടര കോടിയോളം രൂപയാണ് തട്ടിയെടുത്തത്. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂര്‍, തൃശൂര്‍ ശാഖകളിലും സമാന തട്ടിപ്പ് നടന്നിരുന്നു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. നിക്ഷേപകര്‍ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തി ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Discussion about this post