ന്യൂഡൽഹി; ജി20 ഉച്ചകോടിക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശപര്യടനത്തിനു തിരിക്കും.ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം രാജ്യം സന്ദർശിക്കാനൈത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിപുലമായ പരിപാടികളാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്.ജൂൺ 20 മുതൽ 24 വരെയാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്.ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും.
ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്തംബറിൽ ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. അമേരിക്കയുമായി ചേർന്നുള്ള ചില സുപ്രധാന നടപടികൾ പ്രധാമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ച ചെയ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 31 ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം, സെമികണ്ടക്ടറുകളുടെ വിഷയത്തിൽ പ്രതീക്ഷിക്കുന്ന കൂട്ടായ പ്രവർത്തനം എന്നിവയാണ് അവയിൽ ചിലത്.
ന്യൂയോർക്കിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ആരംഭിക്കുക. ജൂൺ 21ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകും. അതിനു ശേഷം വാഷിംഗ്ടണിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ജൂൺ 22ന് വൈറ്റ് ഹൗസിൽ വച്ച് ഔപചാരിക സ്വീകരണം ഏറ്റുവാങ്ങും. അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ഉന്നത തല ചർച്ചകളും നടത്തും
അതേ ദിവസം അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു സംസാരിക്കും. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കറായ കെവിൻ മക്കാർത്തി, സെനറ്റ് സ്പീക്കറായ ചാൾസ് ഷൂമർ എന്നിവരടക്കമുള്ളവരുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി കോൺഗ്രസിലെത്തുന്നത്. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികൾക്കോ പ്രമുഖ ലോക നേതാക്കൾക്കോ മാത്രമാണ് ഇത്തരത്തിൽ സംയുക്ത സമ്മേളനങ്ങൾ അഭിസംബോധന ചെയ്തു സംസാരിക്കാൻ ക്ഷണം ലഭിക്കാറുള്ളത്. 2016ലും അദ്ദേഹം ഇത്തരത്തിൽ സഭയിൽ പ്രസംഗിച്ചിരുന്നു.
ജൂൺ 23ന്, വൈസ് പ്രസിഡന്റ് കമല ഹാരിസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനും ഒരുക്കുന്ന ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ഔദ്യോഗിക പരിപാടികൾക്കൊപ്പം, സിഇഒകൾ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചകളുമുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളെയും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. ശേഷം ഈജിപ്തിലേക്ക് തിരിക്കും.ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവട, നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുകയുമാണ് പ്രധാനമന്ത്രിയുടെ ഈജിപ്ത് സന്ദർശനത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്.
Discussion about this post