ബെയ്‌റൂട്ട്: ലെബനന്റെ ആകാശത്ത് കൂടി വട്ടമിട്ട് പറന്ന് ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് ഭീകരൻ ഹസൻ നസ്രുള്ളയുടെ മരണാനന്തര ചടങ്ങുകൾക്കിടെ ആയിരുന്നു സംഭവം. ഇസ്രായേൽ യുദ്ധ വിമാനങ്ങൾ വട്ടമിടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹസൻ നസ്രുള്ളയെ വ്യോമാക്രമണത്തിലൂടെ വധിച്ച യുദ്ധ വിമാനമാണ് പരിപാടിയ്ക്കിടെ ഇസ്രായേൽ പറത്തിയത്. കമീലെ ചാമൗൺ സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ ആയിരുന്നു നസ്രുള്ളയുടെ മരണാനന്തര ചടങ്ങുകൾ ഹമാസ് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ പൊതുജനങ്ങൾ ഉൾപ്പെടെ വന്നിരുന്നു. നസ്രുള്ളയുടെ ഭൗതികദേഹത്തിന്റെ ഭാഗങ്ങൾ പ്രാർത്ഥനകൾക്ക് ശേഷം വിലാപയാത്രയായി സംസ്‌കരിക്കാൻ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഭൗതികദേഹത്തിന് മുകളിലായി ഇസ്രായേൽ വിമാനങ്ങൾ എത്തിയത്.
നാല് വിമാനങ്ങൾ ആയിരുന്നു സ്ഥലത്ത് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ നിരവധി ആളുകൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്‌സ് രംഗത്ത് എത്തുകയായിരുന്നു. ലെബനന്റെ തലസ്ഥാനത്ത് എത്തിയത് ഇസ്രായേൽ വ്യോമസേനയുടെ വിമാനങ്ങൾ ആണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ‘ ഹസൻ നസ്രുള്ളയുടെ അന്ത്യകർമ്മങ്ങൾക്കിടെ അവിടെയെത്തിയ ഇസ്രായേൽ വ്യോമസേനയുടെ വിമാനങ്ങൾ ശക്തമായ സന്ദേശം ആണ് നൽകുന്നത്. ആരെങ്കിലും ഇസ്രായേലിനെ ആക്രമിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇസ്രായേലിന് ഭീഷണി ആകുന്നുണ്ടെങ്കിൽ, അത് അവരുടെ അവസാനം ആയിരിക്കും. നിങ്ങൾ അന്ത്യകർമ്മങ്ങൾ നടത്തുന്നത് പരിശീലിക്കൂ. ഞങ്ങൾ വിജയം ആഘോഷിക്കാം’- കറ്റ്‌സ് പറഞ്ഞു.
അതേസമയം ഇസ്രായേലിനെ അപലപിച്ച് ഹിസ്ബുള്ള രംഗത്ത് എത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കിടെ വിമാനങ്ങൾ പറത്തി ഇസ്രായേൽ പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.
https://twitter.com/NiohBerg/status/1893667437238759891












