ചെന്നൈ : തമിഴ്നാട്ടിലുള്ള അരിക്കൊമ്പന്റെ ആരോഗ്യനിലയെക്കുറിച്ചുളള ആശങ്കയിലാണ് കേരളത്തിലുള്ള അരിക്കൊമ്പൻ ഫാൻസ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമായത്. എല്ലുകൾ പൊങ്ങി മെലിഞ്ഞിരിക്കുന്ന അരിക്കൊമ്പന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് മൃഗസ്നേഹികളും പറഞ്ഞു.
ആനയുടെ കാലിന് പരിക്കുണ്ടെന്നും അരിക്കൊമ്പൻ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാൽ ആന നിലവിൽ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. ഇപ്പോൾ മുതുകുഴിവയലിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് ആനയുള്ളത്. 36 പേരാണ് ആനയെ നിരീക്ഷിക്കുന്നത്. നേരത്തെ ഇവിടെ നിന്ന് ആന പുല്ല് കഴിക്കുന്ന വീഡിയോ തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു.
കളക്കാട്, കന്യാകുമാരി ഡിവിഷനുകൾക്ക് കീഴിലുള്ള ഫോറസ്റ്റ് /വൈൽഡ്ലൈഫ് ഓഫീസർമാർ, ഫോറസ്ട്രി ഓഫീസർമാർ, ഫോറസ്റ്റർമാർ, ഫോറസ്റ്റ് കൺസർവേറ്റർമാർ, ആൻറി പോച്ചിങ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന സംഘമാണ് മുതുകുഴിവയലിലും പരിസരത്തും ആനയെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്.
Discussion about this post